കണ്ണൂർ: തിരഞ്ഞെടുപ്പ് അക്രമവും കള്ളവോട്ടും തടയാൻ മുൻകൂർ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരക്കെ കള്ളവോട്ട് നടന്നുവെന്ന പരാതിയുടെയും കേസുകളുടെയും വെളിച്ചത്തിലാണ് നടപടി. പ്രശ്നബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തുന്നത് പതിവാണെങ്കിലും ഇത്തവണത്തേതു പോലെ കാലേക്കൂട്ടി എത്താറുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉത്തരേന്ത്യയിൽ നിന്ന് ഉത്തര കേരളത്തിലേക്ക് മാത്രമായി അഞ്ച് കമ്പനി കേന്ദ്രസേന എത്തിക്കഴിഞ്ഞുവെന്നത് അസാധാരണ സംഭവമാണ്. ഇത് ആദ്യ ബാച്ചാണെന്നും ഇനിയും ഏതാനും ബാച്ചുകൾ എത്തുമെന്നുമാണ് വിവരം.
രണ്ടാഴ്ചമുമ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ കമ്മിഷൻ അംഗങ്ങൾ തിരുവനന്തപുരത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. ആ യോഗത്തിന് മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു പ്രതിനിധി സംഘം കണ്ണൂരിലെത്തി ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജില്ലയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഫയലുകളും റിപ്പോർട്ടുകളും കേന്ദ്രസംഘം ആവശ്യപ്പെട്ട് വാങ്ങുകയും വിശദ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനയുടെ റിപ്പോർട്ടുകൂടി വെച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിൽ സംസ്ഥാനതല അവലോകനം നടന്നത്. കള്ളവോട്ടും അതിക്രമവും തടയാൻ മുൻകൂട്ടി ഒരുക്കങ്ങൾ വേണമെന്നാണ് യോഗത്തിൽ നിർദേശിക്കപ്പെട്ടത്.