ഇരിട്ടി: രണ്ടു പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച നാട്ടിൽ ദുരന്തനിവാരണം കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തമാക്കുന്ന കർമ പദ്ധതികളുമായി ഒരുമ റെസ്ക്യൂ ടീം. വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ, വെള്ളത്തിലുള്ള അപകടങ്ങൾ പോലുള്ളവ നേരിടുന്നതിനും രക്ഷാപ്രവർത്തനം ചെയ്യേണ്ടത് എങ്ങനെയുള്ള വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള യുവാക്കൾക്കും യുവതികൾക്കും വിദ്യാർഥി-വിദ്യാർഥിനികൾക്കും പരിശീലനം നൽകുന്നതിനുള്ള പദ്ധതിയാണ് വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. തുടക്കമെന്ന നിലയിൽ 10 വയസിന് മുകളിലുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലനം നൽകും. മറ്റു ജില്ലകളിൽനിന്നു പരിശീലനത്തിന് എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കും. നീന്തലിൽ വൈദഗ്ധ്യം നേടുന്നത് വരെ പരിശീലന പരിപാടി നീണ്ടു നിൽക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും (നീന്തലിൽ പ്രത്യേക പരിശീലനം ലഭിച്ച ) വനിത ട്രെയ്നർമാരുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ പരിശീലനം ആരംഭിക്കും. പത്രസമ്മേളനത്തിൽ ചീഫ് കോ-ഓർഡിനേറ്റർ ഇബ്രാഹിം കുട്ടി വളളിത്തോട്, ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി , വൈസ് ക്യാപ്റ്റൻമാരായ സി.എച്ച റാഫി, ഷംശുദ്ദീൻ, വനിതാ പരിശീലകരായ ഐറിൻ ജയിംസ്, സൗമ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.