ഇരിട്ടി:കീഴ്പള്ളി പരിപ്പുതോട് സാന്മരിയ എസ്റ്റേറ്റിലും പരിസരത്തും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ആനകൾ ഉൾപ്പെടെയുള്ള വന്യജീവികളെ പ്രതിരോധിക്കാൻ നിർമിച്ച ആനമതിൽ തകർത്താണ് ആനകൂട്ടം ജനവാസമേഖലയിലെത്തിയത്. ഇതോടെ നവജീവന്കോളനിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നൂറോളം കുടുംബങ്ങള്‍ ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ ഭീതിയില്‍ കഴിയുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടമെത്തിയത്. തെങ്ങും റബറും ഉള്‍പ്പെടെ നശിപ്പിച്ചു.
അഞ്ഞൂറിലേറെ തെങ്ങുകൾ ഉണ്ടായിരുന്ന ഇവിടെ വർഷങ്ങളായി തുടരുന്ന കാട്ടാനകളുടെ വിളയാട്ടത്തിൽ തെങ്ങുകളുടെ എണ്ണം ഇപ്പോൾ 50 ൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്.
നിറഞ്ഞുകായ്ക്കുന്ന തെങ്ങുകള്‍ ചുവടെ പിഴുതെടുത്ത് എറിയുകയാണ് കാട്ടാനകൾ. ആദിവാസികള്‍ രാത്രിയില്‍ കാട്ടാനകളെ ഭയന്ന് വീടുവിട്ട് ഓടിരക്ഷപ്പെടുകയാണ്. വനാതിര്‍ത്തിയില്‍ ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച ആനമതില്‍ രണ്ടിടങ്ങളിലാണ് തകർത്തിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ആനമതില്‍ നിര്‍മാണത്തിലെ അപാകതയാണ് തകരാനിടയാക്കിയതെന്ന് പ്രദേശത്തുള്ളവർ പറയുന്നു. ഒരു മാസത്തോളമായി ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സാന്മരിയ എസ്റ്റേറ്റ് മാനേജര്‍ ഫാ. അഗസ്റ്റിന് വടക്കന്‍ ആവശ്യപ്പെട്ടു.