തലശേരി: മലബാറിൽ ലഹരിമാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തിൽ യൂറോപ്പിൽനിന്നുള്ള ലഹരിവസ്തുക്കളും സുലഭമെന്ന് വെളിപ്പെടുത്തൽ. അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് റോഡരികിൽ മരിച്ചുവീണ സംഭവത്തിനു പിന്നാലെ നേരത്തെ ലഹരിമരുന്ന് കേസിൽ പ്രതിയായ ആളെ ജനക്കൂട്ടം തടഞ്ഞുവച്ച് ജനകീയ വിചാരണ നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തലശേരി നഗരത്തിലേക്ക് ലഹരി എത്തുന്ന വഴികൾ ജനങ്ങളോട് ഇയാൾ വിശദീകരിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. യൂറോപ്പിൽ പ്രചാരത്തിലുള്ള മെത്താം ഫിറ്റമിൻ എന്ന ലഹരിവസ്തു തലശേരിയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നതായുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
ലഹരിക്കടിമയായ രണ്ടു പെൺകുട്ടികളിൽ നടത്തിയ പരിശോധനയിലാണ് യൂറോപ്യൻ ലഹരിയും തലശേരിയിലെത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികൾ യൂറോപ്യൻ ലഹരിക്കുപുറമെ ഒപിഎം, എൻഎംബിഎ, കഞ്ചാവ്, മോർഫിൻ, ക്ലോറോഫോം എന്നിവയും ഉപയോഗിച്ചിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവിടുത്തെ മെഡിക്കൽ സംഘത്തിന് രക്ഷപ്പെടുത്താൻ പറ്റാത്ത വിധത്തിൽ ലഹരി കീഴ്പ്പെടുത്തിയിട്ടുള്ള പെൺകുട്ടികളെ വിദഗ്ധചികിത്സയ്ക്കായി കേരളത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് രക്ഷിതാക്കൾ.
കഞ്ചാവിനും ബ്രൗൺ ഷുഗറിനുമൊപ്പം ലഹരി കൂട്ടാൻ മോർഫിൻ, ക്ലോറോഫോം എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് മോർഫിൻ ഗുളികകൾ മലബാറിൽ എത്തുന്നത്. കേരളത്തിൽ മോർഫിന്‍ മെഡിക്കൽ ഷോപ്പുകളിൽ കർശന നിയന്ത്രണമാണുള്ളത്.
മോർഫിൻ ഉപയോഗിക്കുന്നതിന് ഡോക്ടർമാർക്കുപോലും പ്രത്യേക രജിസ്റ്റർ തന്നെയുണ്ട്. എന്നാൽ കർണാടകയിൽ ഓൺലൈൻ ഫാർമസിയുടെ മറവിലാണ് മോർഫിൻ കച്ചവടം നടക്കുന്നത്. ബേക്കറി വ്യാപാരമേഖലയുമായി ബന്ധപ്പെട്ട ചിലർ മോർഫിൻ ഉൾപ്പെടെയുള്ള ലഹരിക്കടത്തിന് പിന്നിലുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മട്ടാമ്പ്രത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് ലഹരിക്കടത്ത് കേസിൽ പത്തുവർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നയാളെ തലശേരി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയവിചാരണ ചെയ്തത്. എന്നാൽ, താനിപ്പോൾ മയക്കുമരുന്ന് വിൽക്കുന്നില്ലെന്നും തന്റെ മകൻ വിൽക്കുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഇയാളും ആദ്യ ഭാര്യയും മകനും ഇപ്പോഴും ലഹരിക്കടത്തിൽ സജീവമാണെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. കഞ്ചാവ്, ബ്രൗൺ ഷുഗർ, ഒപിഎം തുടങ്ങിയ ലഹരിവസ്തുക്കളെല്ലാം തലശേരിയിലെത്തുന്നതായാണ് വിവരം.