ഇരിട്ടി :ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ ‘സാന്ത്വനസ്പര്‍ശം’ അദാലത്തിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഇരിട്ടി താലൂക്കുതല അദാലത്ത് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയില്‍ നടന്നു. മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് സത്വരപരിഹാരം കാണുന്നതിലൂടെ പരാതിരഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളില്‍ ഇതിനകം തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ സാധ്യമായവ ഇവിടെ വച്ചുതന്നെ പരിഹരിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമുള്ളവ തുടര്‍നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് അദാലത്തുകള്‍ നടത്തുന്നത്. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് താലൂക്കുതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ കാര്‍ഡ്, റവന്യൂ, പഞ്ചായത്ത് സേവനങ്ങള്‍, ചികിത്സാസഹായം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ ലഭിച്ച അപേക്ഷകളിലേറെയും. നേരത്തെ ഓണ്‍ലൈനായി ലഭിച്ച 700 ലേറെ പരാതികളുള്‍പ്പെടെ 1300ലേറെ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.
സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 68 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചത്. നിലവിലുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഇവയില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഏഴ് അപേക്ഷകളില്‍ അദാലത്തില്‍ വച്ചുതന്നെ തീരുമാനം കൈക്കൊണ്ട് മുന്‍ഗണനാകാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റാന്‍ അര്‍ഹത നേടിയ മറ്റ് 26 കാര്‍ഡുടമകളുടെ അപേക്ഷകള്‍ സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യും.
ജില്ലാകളക്ടര്‍ ടി.വി. സുഭാഷ്, എഡിഎം ഇ.പി. മേഴ്സി, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്, വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തലശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്ത് ഇന്ന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കൻഡറി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്ത് നാലിന തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും. കാസർഗോഡ് ജില്ലയിലെ അദാലത്ത് എട്ട്, ഒന്‍പത് തീയതികളിൽ നടക്കും.
previous post