തലശ്ശേരി: ആറളം പൊലീസ് ചാർജ് ചെയ്ത പോക്സോ കേസിൽ പ്രതിയായ 63കാരന് അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും. വയനാട് ജില്ലയിലെ കാട്ടിക്കുളം മുതളൻകൊല്ലിയിലെ പുത്തൻ പുരക്കൽ ഹൗസിൽ ഏലിയാസ് എന്ന ചന്ദ്രനെയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. 2014 ഓണത്തിനു മുമ്പുള്ള ദിവസം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. ഭീഷണിപ്പെടുത്തിയതിന് മൂന്നുമാസം കഠിന തടവും പട്ടികജാതി-പട്ടികവർഗ അതിക്രമ തടയൽ നിയമപ്രകാരം ആറുമാസം തടവുമുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് ഹാജരായി.