ഗണേഷിന്റെ വാക്കിലും പെരുമാറ്റത്തിലും സംസ്കാര ശൂന്യത, അതിന്റെ ഉത്തരവാദിത്വം പിതാവിന്’; CPI നേതാവ് വിനോദൻ,

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ടി കെ വിനോദൻ. പ്രണയം എന്നാൽ വ്യഭിചാരം എന്നാണ് ഗണേഷ് കുമാറിന്റെ ധാരണയെന്നും അയാളുടെ വാക്കിലും പെരുമാറ്റത്തിലും സംസ്കാര ശൂന്യത പ്രകടമാണെന്നും വിനോദൻ ഫേസ്ബുക്കിൽ കുറിച്ചു. ഗണേഷ് കുമാറിന്റെ സംസ്കാര ശൂന്യതയ്ക്ക് ഉത്തരവാദിത്വം പിതാവ് ആർ ബാലകൃഷ്ണപിള്ളയ്ക്കാണെന്നും സിപിഐയുടെ ജില്ലാ കമ്മിറ്റി അംഗമായ ടി കെ വിനോദൻ പറഞ്ഞു.
പ്രണയം എന്നാൽ വ്യഭിചാരം എന്നാണ് ഗണേശൻ ധരിച്ചിരിക്കുന്നത്. അയാളുടെ വാക്കിലും പെരുമാറ്റത്തിലും സംസ്കാരശൂന്യത പ്രകടമാണ്. വായനയിലൂടെയും പഠനത്തിലൂടെയും സംസർഗത്തിലൂടെയും ആർജ്ജിക്കേണ്ട സംസ്കാരം നേടാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. നല്ല ഒരു പരിധിവരെ അയാളുടെ പിതാവ് ബാലകൃഷ്ണപിള്ള അതിന് ഉത്തരവാദിയാണ്. സംസ്കാര ശൂന്യതയായിരുന്നു അച്ഛൻ പിള്ളയുടെയും മുഖമുദ്ര’ എന്നാണ് ടി കെ വിനോദന്റെ കുറിപ്പ്.
കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രം പകർത്താൻ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമായിരുന്നു ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ആരോപണം. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ ഭാര്യയോട് മന്ത്രി ക്ഷമാപണം നടത്തുകയും വിഷയം ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചിരിക്കയാണ് കോൺഗ്രസും ബിജെപിയും. വിവാദത്തിൽ രാജിവെക്കില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാർ.




