മട്ടന്നൂർ അഡീഷണൽ ജില്ലാ ട്രഷറിക്കുവേണ്ടി നിർമിച്ച കെട്ടിടം 21 ന് പ്രവർത്തനം തുടങ്ങും. രാവിലെ 11.30 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തുള്ള പഴശി ജലസേചന പദ്ധതിയുടെ സ്ഥലത്താണ് ആധുനിക സൗകര്യത്തോടെ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ജലസേചന വകുപ്പ് നൽകിയ 20 സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. കെട്ടിടത്തിനകത്തുള്ള പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തീകരിച്ചാണ് ഉദ്ഘാടനം നടത്തുന്നത്. ട്രഷറി കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, ഓഫീസ്, സ്റ്റോർ റൂം, കാർ പാർക്കിംഗ് ഏരിയ എന്നിവയുണ്ട്. കെട്ടിടം നിർമാണം, ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയ്ക്ക് 2.15 കോടിയും ഫർണിച്ചറുകൾക്ക് 46 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
നിലവിൽ മട്ടന്നൂർ -മരുതായി റോഡിൽ നഗരസഭ ഓഫീസിന് സമീപത്തുള്ള വ്യാപാരസമുച്ചയത്തിൽ മൂന്നാം നിലയിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. വയോധികർ ഉൾപ്പടെയുളളവർ ഏറെ പണിപ്പെട്ടാണ് ഇവിടെയെത്തുന്നത്. അടിസ്ഥാനസൗകര്യങ്ങൾ കുറവുള്ള കെട്ടിടം മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ വയോധികർ ഉൾപ്പെടെ അനുഭവിക്കുന്ന പ്രയാസം അവസാനിക്കും. ഉദ്ഘാടനം ഉത്സവമാക്കി മാറ്റുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. മട്ടന്നൂർ നഗരസഭാ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സി.വി.ശശീന്ദ്രൻ, കെ.വി.ജയചന്ദ്രൻ, കെ.ഭാസ്കരൻ, നഗരസഭ സെക്രട്ടറി എസ്.വിനോദ് കുമാർ, ജില്ലാ ട്രഷറി ഓഫീസർ കെ.ടി.ശൈലജ തുടങ്ങിയവർ പ്രസംഗിച്ചു.