ഇരിട്ടി : കോവിഡിന്റെ അടച്ചുപൂട്ടലിന് ശേഷം വിദ്യാലയങ്ങൾ പൂർണമായ തോതിൽ പ്രവർത്തന സജ്ജമായെങ്കിലും വിദ്യാർഥികളെ സ്കൂളുകളിലേക്കെത്തിക്കുന്ന പല വാഹനങ്ങളും സർവീസ് നടത്തുന്നത് ഫിറ്റ്നസില്ലാതെയും നികുതിവെട്ടിച്ചും. ഇതിൽ സ്കൂൾ ബസുകൾ വരെ ഉൾപ്പെടുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
കുട്ടികളുമായി സ്കൂൾ ട്രിപ്പ് നടത്തുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് കർശന പരിശോധന നടത്തുന്നുണ്ടെന്നും നിയമവും നിബന്ധനകളും പാലിക്കാത്ത ഒരു വാഹനം പോലും സർവീസ് നടത്തുന്നില്ലെന്ന് സർക്കാരും മോട്ടോർവാഹന വകുപ്പും ഉറപ്പിച്ചു പറയുന്പോഴാണ് സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള സ്കൂൾ വാഹനങ്ങളുടെ സർവീസ്. ഇക്കഴിഞ്ഞ മാർച്ചിൽ ഫിറ്റ്നസും 2020 ഡിസംബറിൽ ടാക്സ് കാലാവധിയും കഴിഞ്ഞ സ്കൂളുകളുടെ വാഹനങ്ങൾ വരെ വ്യാപകമായി സർവീസ് നടത്തുകയാണ്.
സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കയറ്റുന്ന പല വാഹനങ്ങളുടേയും പെർമിറ്റ് രണ്ടു വർഷം മുമ്പെ അവസാനിച്ചിരുന്നു. സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് മോട്ടോർവാഹന ജീവനക്കാർ വിദ്യാലയങ്ങളിൽ എത്തി വാഹനങ്ങൾ പരിശോധിക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട സ്കൂൾ അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് പല വാഹനങ്ങളും സർവീസ് നടത്തുന്നത്. സ്കൂൾ കുട്ടികളുമായുള്ള യാത്രയിൽ പലപ്പോഴും പരിശോധന ഉണ്ടാകാത്തത് മുതലെടുത്താണ് നിയമവിരുദ്ധമായി സർവീസ് നടത്തുന്നത്.
പൊതുനിരത്തുകളിൽ കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് ഓപ്പറേഷൻ സുരക്ഷാ കവചം എന്ന പേരിൽ ജൂൺ മൂന്നു മുതൽ11 വരെ നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ നിരവധി സ്കൂൾ ബസുകളും വിദ്യാർഥികളെ കയറ്റുന്ന മറ്റു വാഹനങ്ങളും രണ്ടു വർഷംമുമ്പ് പുതുക്കിയ പെർമിറ്റും ഇൻഷ്വറൻസ് പോലുമില്ലാതെയാണ് ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലക്ഷകണക്കിന് രൂപയാണ് കഴിഞ്ഞ നാലു ദിവസംകൊണ്ട് പിഴ ചുമത്തിയിരിക്കുന്നത്.
ഇരിട്ടി ജോയിന്റ് ആർ.ടിഓഫീസിനു കീഴിൽ നടത്തിയ പരിശോധനയിൽ ഒരുമണിക്കൂറിനുള്ളിൽ വിദ്യാർഥികളെ കയറ്റിയ ഇരുപതോളം വാഹനങ്ങളാണ് പെർമിറ്റ് പുതുക്കാതെയുംഇൻഷ്വറൻസ് ഇല്ലാതെയും ഓടുന്നതായി കണ്ടെത്തിയത്.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർമാരയ വി.ആർ. ഷനിൽകുമാർ, ഡി.കെ.ഷിജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 75,000 രൂപയോളം പിഴ ഈടാക്കി.
previous post