കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത്സംഘം പടിയിൽനിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെടും.
മേൽശാന്തിയും കൊട്ടിയൂർ ക്ഷേത്ര തൃക്കടാരിസ്ഥാനികനുമായ അരിങ്ങോട്ടില്ലത്ത് പ്രകാശൻ നമ്പൂതിരി കലശംകുളിപ്പിച്ച് പടിയിൽ പ്രവേശിച്ച വ്രതക്കാർ പാരമ്പര്യ രീതിയിൽ ഭക്ഷണം പാകംചെയ്ത് കഴിക്കുകയും പ്രസാദമായി നൽകുകയുംചെയ്യുന്നു. രാവിലെ വണ്ണത്താൻ സ്ഥാനികന്റെ കൈയിൽനിന്ന് മാറ്റ് വസ്ത്രം സ്വീകരിച്ച് വ്രതക്കാർ ഭദ്രദീപം തൊഴുത് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള മേടത്തുംകണ്ടിയിലെത്തി ഓംകാരം മുഴക്കി ചെനക്കൽ ചടങ്ങ് കഴിഞ്ഞ് മാത്രമെ അന്നേദിവസത്തെ മറ്റു ചടങ്ങുകൾ ആരംഭിക്കുകയുള്ളൂ.
വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം രാത്രി ഭദ്രദീപം തൊഴുത് വ്രതചിട്ടകളും അടിയന്തിര ചടങ്ങുകളും പറയുന്ന പട്ടോല വായിക്കൽ നിഴൽകൂടൽ ചടങ്ങും നടക്കും.
സംഘം കാരണവർ മുരിക്കോളി ശശീന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ മാവില രാജമണി, വിജേഷ് സി. മാലൂർ, പെരുവാണിയൻ രാജൻ നമ്പ്യാർ, കെ. സി. യദുകൃഷ്ണ, കൂറ്റേരി ഷിജു നമ്പ്യാർ എന്നിവരടങ്ങിയ വ്രതക്കാരാണ് സംഘത്തിലുള്ളത്.
ക്ഷേത്രത്തിൽ താമസിക്കുന്ന സംഘം കവുളുചെടി കൊത്തിയെടുത്ത് അതിന്റെ തൊലിപൊളിച്ച് പിരിച്ച് കയർ നിർമിച്ചാണ് നെയ്യ് കിണ്ടി ബന്ധനംചെയ്യുന്നത്. വ്രതക്കാർ ശനിയാഴ്ച രാവിലെ ക്ഷേത്രനടയിൽ വെച്ച് നെയ്യ് നിറയ്ക്കും.