തലശേരി: കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽ ക്രോസിൽ ചരക്കുലോറി കുടുങ്ങി ട്രെയിൻ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ലോറിയുടമ റെയിൽവേയ്ക്ക് 1,77,000 രൂപ നഷ്ടപരിഹാരം നൽകണം. റെയിൽവേയ്ക്ക് സംഭവിച്ച നഷ്ടത്തിനാണ് ഇത്രയും തുക കണക്കാക്കിയത്. നാലു യാത്രാട്രെയിനുകളും ചരക്കു ട്രെയിനുകളും വൈകിയതിനാണ് നഷ്ടപരിഹാരം. ഇതുസംബന്ധിച്ച് റെയിൽവേ എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് തയാറാക്കി. ഡ്രൈവർ ശരൺരാജിനെതിരേ റെയിൽവേ നിയമപ്രകാരം ആർപിഎഫ് കേസെടുത്തു. അറസ്റ്റ്ചെയ്ത ശരൺരാജിന് ജാമ്യം നൽകി. പിഴയടച്ചശേഷം റെയിൽവേ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടിവരും. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35 മുതൽ മൂന്നുവരെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതോടെ നാല് യാത്രാട്രെയിനുകളും ചരക്ക് ട്രെയിനുകളും വൈകി. ക്രെയിൻ ഉപയോഗിച്ചാണ് ലോറി പാളത്തിൽനിന്നു മാറ്റിയത്.
കൊടുവള്ളി റെയിൽവേ ഗേറ്റ് കടന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകവെ കയറ്റത്തിൽ നിയന്ത്രണം വിട്ട ലോറി പിന്നോട്ടുവരികയായിരുന്നു. റെയിൽവേ ഗേറ്റിന്റെ തൂൺ തകർത്ത് ലോറി റെയിൽപാളത്തിൽ കുടുങ്ങി. കോൽക്കൊത്തയിൽനിന്ന് ടവറിനുള്ള സ്റ്റീൽ സാധനങ്ങളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്നു ലോറി.
previous post