കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയെ കണ്ണൂർ ജില്ല കടത്താനൊരുങ്ങി പോലീസ്. ഈ മാസം 20ന് റേഞ്ച് ഡഐജി രാഹുല്‍ ആര്.നായര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അര്ജുന് ആയങ്കിക്ക് പോലീസ് നോട്ടീസ് നല്കി. കാപ്പ നിയമം ചുമത്തി ഇയാളെ നാടുകടത്താനാണ് നീക്കമെന്നറിയുന്നു.
വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍. 20ന് ഹാജരായില്ലെങ്കില്‍ ഒരവസരം കൂടി നല്‍കും.
ആയങ്കിക്കെതിരേ ഗുണ്ടാനിരോധന നിയമപ്രകാരമുള്ള തെളിവുകള്‍ കണ്ണൂര്‍ എസ്പി ആര്.ഇളങ്കോ ഡിഐജിക്കും ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖറിനും കൈമാറിയിരുന്നു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ടിലുള്ളത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ തന്നെ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ജൂണിലാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎമ്മിന്റെ സൈബര്‍ മുഖവുമായ ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനാണ് അർജുൻ ആയങ്കി.
previous post