കണ്ണൂർ: വ്യത്യസ്ത ഭാഷയും സംസ്കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി “കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാകില്ല. ദേശീയ ഭാഷയെന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. ഭരണഘടനയിൽ വ്യത്യസ്ത ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്. ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാതിരിക്കുകയെന്നത് സംഘ്പരിവാർ അജൻഡയാണ്. ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്കു മാറ്റാമെന്നും അവർ കരുതുന്നു. ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത്. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പല വികസനകാര്യങ്ങൾക്കും കേന്ദ്രം പിന്തുണ നൽകുന്നില്ല. കെ-റെയിൽ പദ്ധതിക്കും വേണ്ടത്ര പിന്തുണ നൽകുന്നില്ല. കേരളത്തിനു ലഭിക്കേണ്ട പല വികസന പദ്ധതികളും കേന്ദ്രം അട്ടിമറിക്കുകയാണ്.
സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കരാറുകളിൽ പോലും സംസ്ഥാനങ്ങളുടെ അഭിപ്രായം സ്വീകരിക്കാത്ത സ്ഥിതിയും നിലനിൽക്കുകയാണ്. റബർ വിലസ്ഥിരതാ ഫണ്ടിന്റെ കാര്യത്തിൽവരെ കേരളത്തിന് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യവത്കരിക്കാൻ കേന്ദ്രം തയാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.