ഇരിട്ടി ടൗണിലെ ഓരോ ചലനവും ഇനി കാമറകൾ പകർത്തും. സുരക്ഷാ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നിതിനുമായി ടൗണിലെ വിവിധ ഇടങ്ങളിലായി ഇരുപത് കാമറകളാണ് സ്ഥാപിച്ചത്. ആദ്യദിവസം പതിനഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ ലഭ്യമാകുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ അമിതവേഗം, നോ പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചാരം, പൊതുസ്ഥലത്തെ പുകവലി ഉൾപ്പെടെ വിവിധ കേസുകളാണ് ആദ്യദിവസം രജിസ്റ്റർ ചെയ്തത്.
പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മേലെ സ്റ്റാൻഡ്, ഇരിട്ടി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടം നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പഞ്ചേരിമുക്ക് ,തന്തോട്, മാടത്തിൽ തുടങ്ങിയ സ്ഥലങ്ങളിലും അടുത്തദിവസംതന്നെ കാമറകൾ സ്ഥാപിക്കും. ടൗണിലെ കാമറയിലെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്കാണ് എത്തിക്കുന്നത്. ഇവിടെ സ്റ്റോർ ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യാനുസരണം എടുക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. കാമറ ദൃശ്യങ്ങൾ നിരീക്ഷിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ കൺട്രോൾ റൂമിൽ നിന്ന് ടൗണിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. ഇതനുസരിച്ച് പോലീസ് നടപടി സ്വീകരിക്കും. അതോടൊപ്പം തന്നെ മറ്റ് കുറ്റകൃത്യങ്ങൾ നടന്നാലും കാമറ ദൃശ്യങ്ങൾ അന്വേഷണത്തിന് സഹായമായി മാറും.