കണ്ണൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. പണിമുടക്ക് നാലാംദിവസത്തിലേക്ക് കടക്കുന്പോൾ കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്താത്തത് യാത്രക്കാരെ വലച്ചു.
ആലക്കോട്, ശ്രീകണ്ഠപുരം, ചെറുപുഴ, പയ്യാവൂർ, ഉളിക്കൽ തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസിയുടെ സർവീസുകൾ വളരെ പരിമിതമാണ്. ഇവിടേക്ക് ബസിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഇരട്ടി തുകയാണ് നല്കേണ്ടത്. ഇതിനിടയിലാണ് രണ്ടു ദിവസത്തെ പൊതുപണിമുടക്കും വരുന്നത്.
കൺവൻഷൻ 30ന്
കണ്ണൂർ: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ബസ് നിർത്തിവയ്ക്കൽ സമരത്തിന്റെ ഭാഗമായി ജില്ലയിലെ ബസ് ഉടമസ്ഥരുടെ ഒരു കൺവൻഷൻ 30ന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ഹാളിൽ ചേരും. ജില്ലയിലെ മുഴുവൻ ബസ് ഉടമകളും പങ്കെടുക്കണമെന്ന് സംയുക്ത സമര സമിതിയുടെ വൈസ് ചെയർമാനായ രാജ്കുമാർ കരുവാരത്ത് അറിയിച്ചു.
അടിയന്തരമായി ഇടപെടണം
കണ്ണൂർ: കോവിഡനന്തരം വ്യാപാര വ്യവസായ മേഖല ഉയിർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്ന അവസരത്തിവുള്ള ബസ് സമരം വ്യാപാരികളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടിയും പ്രസ്താവനയിൽ പറഞ്ഞു. വാർഷികാവസാനമായതിനാലും ഉത്സവ സീസൺ ആരംഭിക്കാനിരിക്കുന്ന ഈ അവസരത്തിൽ സ്റ്റോക്കുകളുടെ കണക്കെടുപ്പിനും പുതിയ സ്റ്റോക്കുകൾ സംഭരിക്കുന്നതിനും തടസം നേരിടുകയാണ്.
വാർഷിക പരീക്ഷ ആരംഭിച്ചിരിക്കുന്ന സമയത്ത് സ്കൂളിൽ പോകാൻ വിദ്യാർഥികളും വലയുകയാണ്. പ്രതിസന്ധി നേരിടുന്ന ബസ് വ്യവസായത്തെയും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ട് ബസ് സമരം അവസാനിപ്പിക്കുവാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ അഭ്യർഥിച്ചു.
നിസംഗത വെടിയണം
കണ്ണൂർ : സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷകൾക്കും 30 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും തയാറെടുക്കുന്ന വിദ്യാർഥികൾക്കും വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളതെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ എന്നിവർ ഗതാഗത മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നൽകിയ നിവേദ നത്തിൽ ചൂണ്ടിക്കാട്ടി.