ഇരിട്ടി: ആറളം ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളിൽ 14 എണ്ണത്തെ വനത്തിലേക്ക് തുരത്തി. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ 30ഓളം വരുന്ന വനപാലകരും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും വാച്ചർമാരും നടത്തിയ ശ്രമത്തിനൊടുവിലാണ് ആനക്കൂട്ടത്തെ വിവിധ സംഘങ്ങളായി ഫാമിൽനിന്ന് ജനവാസമേഖലയും കടന്ന് കോട്ടപ്പാറ വഴി വനത്തിലേക്കു കയറ്റിയത്. 30ഓളം ആനകൾ ഫാമിന്റെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് ഫാം തൊഴിലാളികൾ പറയുന്നത്.
കശുവണ്ടി സീസൺ ആരംഭിച്ചതിനാൽ ആനക്കൂട്ടത്തെ ഭയന്ന് കാടു വെട്ടലും വിളവെടുപ്പും പ്രതിസന്ധിയിലായിരുന്നു. കൂടാതെ ആനകൾ കശുമാവുകൾ കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫാം അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് വീണ്ടും ആനതുരത്തൽ ആരംഭിച്ചത്. വരുംദിവസങ്ങളിലും തുരത്തൽ തുടരുമെന്ന് ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ.ജിജിൽ അറിയിച്ചു.
മുന്പ് പലകുറി ഫാമിൽ തന്പടിച്ചിരുന്ന ആനക്കൂട്ടങ്ങളെ വനത്തിലേക്ക് തുരത്തിയെങ്കിലും ആനപ്രതിരോധ മതിലിന്റെ തകർന്ന ഭാഗങ്ങളിൽക്കൂടി ഇവ വീണ്ടും ഫാമിനുള്ളിലേക്കും ഇവിടെനിന്ന് ജനവാസമേഖലകളിലേക്കും കടക്കുകയാണ്. അടുത്തിടെ ഫാമിൽ ചെത്തുതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് ഫാമിലെ വനാതിർത്തിയിൽ ആനപ്രതിരോധമതിൽ നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.