കണ്ണൂർ: കോവിഡ് ഭീതിയൊഴിഞ്ഞെങ്കിലും ജില്ലയിലെ പല സർക്കാർ ആശുപത്രികളിലും ഇപ്പോഴും രോഗികളെ തൊട്ടുപരിശോധിക്കുന്നതിന് വിമുഖത കാണിച്ച് ഡോക്ടർമാർ. കോവിഡ് കാലത്ത് ഏർപ്പെടുത്തിയതുപോലെ ഡോക്ടർ ഇരിക്കുന്ന സ്ഥലവും രോഗി ഇരിക്കുന്ന സ്ഥലവും തമ്മിൽ കയറു കെട്ടി വേർതിരിച്ചിരിക്കുകയാണ്. ഗുരുതര രോഗവുമായി എത്തുന്നവരെ പോലും ലക്ഷണങ്ങൾ നോക്കി അഡ്മിറ്റാക്കി മരുന്ന് കുറിച്ചുനൽകുന്ന സ്ഥിതിയാണ്. സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ഡോക്ടറുടെ കാബിനില്‍നിന്നു രണ്ടു മീറ്ററോളം മാറിനിന്ന് കണ്ടു പരിശോധന മാത്രമാണ് ഇപ്പോഴും നടക്കുന്നത്. ഇതു പലപ്പോഴും ആശുപത്രികളില്‍ വാക്കുതര്ക്കത്തിനിടയാക്കുകയാണ്. ബിപി പോലും കൃത്യമായി നേക്കാതെ രോഗലക്ഷണങ്ങള്‍ കണക്കാക്കി മരുന്ന് കുറിച്ചുനല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. കോവിഡ് ഭീതി കുറഞ്ഞിട്ടും ഈ നിയന്ത്രണം എന്തിനാണെന്നാണ് ആശുപത്രിയിലെത്തുന്നവർ ചോദിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ കോവിഡ് കാലത്തു പോലും കൃത്യമായി പരിശോധന നടത്തിയാണ് മരുന്ന് കുറിച്ചു നല്‍കിയത്. എന്നാല്‍ ഇത്രയൊന്നും രോഗികള്‍ എത്താത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് പഴയ ശീലം ഇപ്പോഴും തുടരുന്നത്. പിഞ്ചുകുട്ടികളെ പോലും സ്റ്റെതസ്കോപ് വച്ചു പരിശോധിക്കാന്‍ ഭയപ്പെടുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞദിവസം ചക്കരക്കല്ലിലെ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിയെ പരിശോധന നടത്താതെ ഡ്യൂട്ടി ഡോക്ടര്‍ മരുന്ന് കുറിച്ചുനല്‍കിയത് വാക്കേറ്റത്തിനിടയാക്കിയിരുന്നു. ഈ സംഭവം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ജില്ലയില്‍ പലയിടത്തും സമാന സാഹചര്യമാണെന്ന് വ്യക്തമാകുന്നത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തുന്നവരെയും ഇത്തരത്തില്‍ മാറി നിന്നാണ് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. ആവശ്യമായ മുന്കരുതലിനുള്ള എല്ലാ സൗകര്യവും ആരോഗ്യവകുപ്പ് നല്‍കിയിട്ടും ഇപ്പോഴും ഭീതിയോടെയാണ് രോഗികളെ കാണുന്നത്. ഇത് സ്വകാര്യ ആശുപത്രികൾക്കാണ് ഏറെ ഗുണം ചെയ്യുന്നത്.