കീവ്∙ യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുറോപ്പിലെ ഏറ്റവും വലിയ ആണവനിലയം വളഞ്ഞ് റഷ്യ വെടിയുതിർക്കുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു. യുക്രെയ്നിലെ സ്പോർഷ്യ ആണവനിലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആണവനിലയത്തിൽ തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതർ അറിയിച്ചു. അണുവികിരണത്തോത് ഉയർന്നു. തീയണയ്ക്കാൻ ഫയർ എൻജിനുകളെ അനുവദിച്ചു.ചെർണോബിലിനേക്കാൾ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതിനിടെ ചെര്‍ണീവിൽ ഉണ്ടായ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരുക്കേറ്റു. രണ്ടു സ്കൂളുകളും സ്വകാര്യകെട്ടിടവും തകര്‍ന്നു. വടക്കൻ മോഖലയിൽനിന്ന് റഷ്യൻ സേന കടന്നുകയറാൻ ശ്രമിക്കുന്ന ചെർണീവ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 120 കിലോമീറ്റർ അകലെയാണ്.അതിനിടെ കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചു. റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രേ സുഖോവെത്‌സ്കി യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.