പുഴയോര കാഴ്ചയൊരുക്കി സഞ്ചാരികളെ വിളിക്കുകയാണ് പെരളശേരി പഞ്ചായത്തിലെ ചെറുമാവിലായി. കണ്ണൂർ-–-കൂത്തുപറമ്പ് റൂട്ടിൽ മൂന്നുപെരിയയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെനിന്ന് അഞ്ചരക്കണ്ടി പുഴയിലൂടെ പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ യാത്ര നവോൻമേഷം പകരും. ഒരു ഭാഗം കനാൽ. മറുഭാഗം കണ്ടൽ കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം. നിർമാണത്തിലുള്ള എ കെ ജി ചരിത്ര സ്മാരക മ്യൂസിയംവരെയുള്ള പ്രദേശം ബന്ധിപ്പിച്ചുള്ള പുഴയോര ടൂറിസം സർക്യൂട്ടാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ചെറുമാവിലായി, എടക്കടവ്, കോട്ടം, പള്ളിയത്ത് പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് പള്ളിയത്ത് ഒരുക്കിയ പുഴയിലെ തൂക്കുപാലം. പുഴയോട് ചേർന്നുള്ള അഞ്ച് ഏക്കർ പ്രയോജനപ്പെടുത്തി ബോട്ട് സർവീസ്, കയാക്കിങ്, നീന്തൽ പരിശീലനം, റിസോർട്ട് എന്നിവ ലക്ഷ്യമിടുന്നു. സർക്കാരിന്റെയും സ്വകാര്യ വ്യക്തിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.
ബോട്ട് ജെട്ടി ഒരുക്കുന്നതിനൊപ്പം പുഴയോട് ചേർന്ന് നിൽക്കുന്ന സ്ഥലത്തിന് കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിച്ച് പ്രഭാത, സായാഹ്ന സവാരികൾക്ക് പ്രയോജനപ്പെടുത്തും. പള്ളിയത്ത് നാടൻ ഭക്ഷണ കേന്ദ്രം, മത്സ്യ സംഭരണകേന്ദ്രം, തത്സമയ മത്സ്യബന്ധനം, പൂന്തോട്ടം, ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയവയും ആലോചനയുണ്ട്. ദേശാടന പക്ഷികളുടെ ഇഷ്ട ഇടമായതിനാൽ പുഴമധ്യത്തിലെ പൂഴിമണൽ പരപ്പിൽ പക്ഷിത്തൂണുകൾ സ്ഥാപിച്ചാൽ കൂടുതൽ ആകർഷണീയമാകും.
ഉത്തരമലബാറിലെ പ്രസിദ്ധ സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും ഇവിടെയാണ്. എടക്കടവിലെ കണ്ടൽ പാർക്ക് കൂടി യാഥാർഥ്യമായാൽ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. എ കെ ജിയുടെ ജന്മനാടെന്ന ചരിത്രപ്രാധാന്യവും പെരളശേരിക്കുണ്ട്.