ശ്രീകണ്ഠപുരത്ത് ഏക്കർ കണക്കിനു പാടശേഖരങ്ങളിലെ വിളഞ്ഞു കിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടാതെ കർഷകർ ദുരിതത്തിൽ. ശ്രീകണ്ഠപുരം നഗരസഭയിലെ മുണ്ടകംവയൽ, മാപ്പിനി, നെടുങ്ങോം പാടശേഖരങ്ങളിലെ 50 ഏക്കറോളം വയലിലെ നെല്ലാണു കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടാതായതോടെ നശിക്കുന്നത്. കൊയ്ത്തുകാലത്ത് തന്നെ നഗരസഭ വാർഡുകളിൽ തൊഴിലുറപ്പ് തുടങ്ങിയതാണ് കൊയ്യാൻ തൊഴിലാളികളെ കിട്ടാതാകാൻ കാരണമെന്നു കർഷകർ പറയുന്നു. കൊയ്ത്ത് കഴിയുന്നതുവരെ ഒരു മാസത്തേക്ക് തൊഴിലുറപ്പ് നീട്ടിവയ്ക്കാൻ നഗരസഭ, കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാണു ചെയ്തതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ടി.പി. ജോൺ, സെക്രട്ടറി എം.ടി. തോമസ് എന്നിവർ പറയുന്നു.
ഞാറുനട്ട തൊഴിലാളികൾ തന്നെ തൊഴിലുറപ്പുണ്ടെന്നു പറഞ്ഞു കൊയ്ത്തിനു വരാതിരിക്കുന്നത് പ്രയാസത്തിലാക്കിയിരിക്കുകയാണെന്നു കർഷകർ പറയുന്നു.
അജ്ഞാതരോഗ ബാധയെ തുടർന്ന് മുൻവർഷങ്ങളിൽ നെടുങ്ങോം മുണ്ടകംവയൽ പാടശേഖര സമിതിയുടെ കീഴിലുള്ള നെൽകൃഷി വ്യാപകമായി നശിച്ചിരുന്നു. നെൽകൃഷി ഇൻഷ്വർ ചെയ്തിരുന്നെങ്കിലും വിള നശിച്ചവർക്ക് ഇൻഷ്വറൻസ് നൽകാനും കൃഷി വകുപ്പ് തയാറായില്ല. പ്രളയത്തിൽ കൃഷിനാശമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരം നൽകാൻ കഴിയൂവെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. നഷ്ടം കാരണം ഇത്തവണ നെൽകൃഷി നടത്താൻ ഭൂരിഭാഗം കർഷകരും ആദ്യം തയാറായില്ലെങ്കിലും പാടശേഖര സമിതി ഇടപെട്ടതോടെയാണു കൃഷി നടത്താനിറങ്ങിയത്. നെല്ല് കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടാതായതോടെ കർഷകർ പാടശേഖര സമിതി ഭാരവാഹികളെ വിളിക്കുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. അടിയന്തരമായി അധികൃതർ ഇടപെട്ടില്ലെങ്കിൽ പാകമായ നെല്ല് പൂർണമായും നശിക്കും.