കണ്ണൂർ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ടുപറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു. സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എം.വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ കാമ്പസ് സന്ദർശിച്ചു. മേയ് രണ്ടാം വാരം സെന്ററിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
സർക്കാർ 69.90 ലക്ഷം രൂപയാണ് അനുവദിച്ചത്. കണ്ണൂർ നിർമിതി കേന്ദ്രത്തിനാണ് പദ്ധതി ചുമതല. സ്വകാര്യ മേഖലയിലെ തൊഴിലുകൾ നേടിയെടുക്കുന്നതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനാവശ്യമുള്ള സമഗ്രമായ കർമ്മപരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുക, ഉദ്യോഗാർഥികളുടെ തൊഴിൽപരമായ അഭിരുചി ശാസ്ത്രീയമായി കണ്ടെത്തി അവർക്കാവശ്യമായ മാർഗനിർദ്ദേശം നൽകുക, ഗ്രൂപ്പ് കൗൺസിലിംഗ്, വ്യക്തിഗത മാർഗനിർദേശങ്ങൾ, ഗ്രൂപ്പ് ഡിസ്കഷൻ, നൈപുണ്യ പരിശീലനങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ സെന്ററിൽ നിന്ന് ലഭ്യമാക്കും. കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുള്ള www.ncs.gov.in എന്ന വെബ് പോർട്ടലാണ് മോഡൽ കരിയർ സെന്ററിന്റെ വെബ് പോർട്ടൽ ആയി ഉപയോഗിച്ചുവരുന്നത്. ഉദ്യോഗാർഥികൾക്ക് പ്രസ്തുത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് മോഡൽ കരിയർ സെന്ററിന്റെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം നിശ്ചിത ഇടവേളകളിൽ ജോബ് ഫെയർ, പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.
കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, സംസ്ഥാന വെക്കേഷണൽ ഗൈഡൻസ് ഓഫീസർ എസ്.എസ്.സാജു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എസ്. ജയശ്രീ, എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസ് ഡയറക്ടർ ഡോ. വി.എ.വിൽസൺ, കെ.എൻ. പ്രമോദ്കുമാർ, കെ. സജിത്ത്, പി. സിതാര എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.