മട്ടന്നൂർ: പഴശി കനാൽ വഴി വെള്ളമെത്തുന്നതും പ്രതീക്ഷിച്ച് കീച്ചേരി, ആണിക്കരി, കല്ലൂർ പ്രദേശത്തെ കൃഷിയിടങ്ങൾ. ജലസേചനമില്ലാത്തതിനാൽ വർഷങ്ങളായി ഇവിടെ കൃഷിയിറക്കാറില്ല. പഴശി കനാൽ വഴി വെള്ളം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇക്കുറി കർഷകർ കൃഷിയിറക്കിയിട്ടുള്ളത്.
കല്ലൂർ രണ്ടാം തുരങ്കം വരെയുള്ള സ്ഥലത്ത് വെള്ളമെത്തിക്കുന്നതിന് നിലവിൽ തടസങ്ങളില്ല. കീച്ചേരി വരെയുള്ള സ്ഥലത്ത് ഈയിടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളമൊഴുക്കിയിരുന്നു. നെല്ല്, പച്ചക്കറി, വാഴ കൃഷികൾക്ക് മികച്ച വിളവ് ലഭിക്കാൻ ജലസേചനം തുടങ്ങിയാൽ സാധിക്കും.
വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കനാൽ വഴി ലഭ്യമാക്കിയാൽ കുടിവെള്ള പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. കനാൽ നിർമിച്ച് വർഷങ്ങളേറെയായിട്ടും ഇപ്പോഴാണ് വെള്ളമെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായത്. വെള്ളമൊഴുക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ട കീച്ചേരിവരെയുള്ള ഭാഗത്ത് എത്രയും വേഗം വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിലർ കെ. മജീദ് ആവശ്യപ്പെട്ടു.