കണ്ണൂർ: ഗ്രാമീണ കാർഷിക സംസ്കൃതിയുടെ ജീവധാരകളായ തോടുകളുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് പദ്ധതിയുമായി കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പ്. പദ്ധതിയുടെ ഭാഗമായി ചെറുതാഴം പഞ്ചായത്തുമായി ചേർന്ന് പെരിയാട്ട് വയൽ തോടിന്റെ നവീകരണത്തിന് തുടക്കം കുറിച്ചു. പ്രാദേശിക പഠനത്തിന്റെയും തുടർവികസനത്തിനാവശ്യമായ മൈക്രോ പ്ലാൻ തയാറാക്കലിന്റെയും ഉദ്ഘാടനം കണ്ണൂർ സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രഫ.ഡോ. എ.സാബു നിർവഹിച്ചു.
നാല് കിലോമീറ്ററോളം നീളമുള്ള പെരിയാട്ട് വയൽ തോട് രാമപുരം പുഴയുടെ പ്രധാന കൈവഴിയാണ്. തോടിനെ നാലു ഭാഗങ്ങളാക്കി തിരിച്ചാണ് ശാസ്ത്രീയ പഠനം നടത്തുന്നത്. ഫീൽഡ് സർവേ, റിമോട്ട് സെൻസിംഗ്, ജിഐഎസ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ. ടി.കെ. പ്രസാദിന്റെ നേതൃത്വത്തിലാണ് പഠനം. ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും സാധ്യതകൾ ഇതിനായി ഉപയോഗപ്പെടുത്തും. പൂർണമായും പേപ്പർരഹിതമായാണ് ഫീൽഡ് സർവേ നടന്നത്. തോടിലെ ജലവിതാനം, ഒഴുക്ക്, അടിഞ്ഞുകൂടിയ എക്കൽ, സസ്യസമ്പത്ത്, ജന്തുജാലങ്ങൾ, ഓരങ്ങളിലെ ഭൂവിനിയോഗം, മനുഷ്യ ഇടപെടലുകൾ, കൃഷി, ഗതാഗതം എന്നിങ്ങനെ എല്ലാ ഘടകങ്ങളും പഠിച്ച് മാപ്പ് ചെയ്യുകയാണ് സർവേയിലൂടെ ചെയ്യുന്നത്.
പ്രാദേശിക വികസനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് തോടുകളെന്നും ഇതിന് ശാസ്ത്രീമായ പഠനവും പുനരുദ്ധാരണ പദ്ധതിയും ആവശ്യമാണെന്നുമുള്ള ചിന്തയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഭൂമിശാസ്ത്ര വകുപ്പിലെ വിദ്യാർഥികൾക്കൊപ്പം ജനപ്രതിനിധികളും പൊതുപ്രവർത്തകരും കർഷകരും കുടുംബശ്രീ-സ്വാശ്രയസംഘം പ്രവർത്തകരും പരിസരവാസികളും ഫീൽഡ് സർവേയിൽ പങ്കാളികളായി. സംസ്ഥാന സർക്കാരിന്റെ ഹരിതകേരള മിഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
q
പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ കണ്ണൂർ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു.