സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങിയേക്കും. കോവിഡ് വ്യാപനമടക്കം പരിഗണിച്ചാകും അന്തിമ തീരുമാനം. ഗവർണറുടെ പ്രസംഗത്തോടെ ആദ്യദിനം പിരിയും. തുടർന്ന് മൂന്നു ദിവസം നന്ദി പ്രമേയത്തിൽ ചർച്ച നടക്കും. മാർച്ച് രണ്ടാംവാരം ബജറ്റ് അവതരണം പരിഗണിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ, സഭാ സമ്മേളനം ആരംഭിക്കുന്നതിനനുസരിച്ചുള്ള മാറ്റമുണ്ടാകും. പൂർണ ബജറ്റുണ്ടാകില്ല. മാർച്ച് 31നകം വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയും. നടപ്പുവർഷത്തെ സാമ്പത്തികാവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.
സഭയിൽ അടിയന്തര നടപടി മാത്രം
ഫെബ്രുവരിയിലും മാർച്ചിലും നിയമസഭാ സമ്മേളനം ചേർന്നാലും ഓർഡിനൻസുകൾക്കു പകരമുള്ള ബിൽ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയില്ല. കോവിഡ് സാഹചര്യം പരിഗണിച്ച് കുറച്ചു ദിവസം അടിയന്തര നടപടികൾ തീർക്കുകയാണ് ലക്ഷ്യം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും നന്ദി പ്രമേയത്തിനുമായി നാലു ദിവസം ആദ്യ സെഷൻ ചേരും. തുടർന്ന് പത്തുദിവസം കൊണ്ട് വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗബില്ലും ചർച്ചയും മറ്റും പൂർത്തീകരിക്കണം. ഇതിനിടയിൽ ഏതെങ്കിലും ദിവസം ബില്ലിനായി മാറ്റിവയ്‌ക്കുന്നത് ഉൾപ്പെടെയുള്ള കാര്യം സഭയുടെ കാര്യോപദേശക സമിതിയാണ് തീരുമാനിക്കുക.