കണ്ണൂർ: 18 വയസിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർടിഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് കടുത്ത പിഴയായ 25,000 രൂപയും മൂന്ന് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. പക്വതയില്ലാത്ത പ്രായത്തിൽ പൊതുനിരത്തിൽ വാഹനമോടിച്ചു അതീവ ഗുരുതരമായ അപകടങ്ങളാണ് ഇവർ വരുത്തിവയ്ക്കുന്നത്.
അതുപോലെ ഇരുചക്ര വാഹനങ്ങളിലെ പിന്നിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കാത്തതും നിയമലംഘനമാണ്. നമ്പർ പ്ലേറ്റ് മറച്ചുവച്ച് സർവീസ് നടത്തുന്ന നിയമലംഘനങ്ങളും കൂടി വരുന്നുണ്ട്. ഇവ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.