കണ്ണൂർ: കോവിഡ് തീവ്രവ്യാപനം വലിയ അപകടഘട്ടത്തിലേക്ക് നീങ്ങുമെന്ന് കണ്ട് ആരോഗ്യ സംവിധാനങ്ങളും ജനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. ജില്ലയിലെ കോവിഡ് സ്ഥിതി വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്തലം മുതലുള്ള ജാഗ്രത സമിതികളെ പുനരുജ്ജീവിപ്പിച്ച് ജനകീയ ഇടപെടൽ വീണ്ടും സജീവമാക്കണം. സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ജില്ലയിലും രോഗ വ്യാപനം തീവ്രമാണ്. കേസുകൾ 20,000 വരെ എത്തിയേക്കാമെന്ന നിഗമനത്തിൽ ആവശ്യമായ സജ്ജീകരണങ്ങളും പ്ലാനും ഉണ്ടാക്കണം. ഇതോടൊപ്പം രോഗവ്യാപനത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണവും നൽകേണ്ടതുണ്ട്.
രോഗ വ്യാപിച്ചാലും വലിയ പ്രശ്നമില്ല എന്ന മനോഭാവം പലർക്കുമുണ്ട്. രോഗമുണ്ടാകുന്നവരിൽ കൂടുതൽ പേർക്കും വലിയ ഗുരുതരാവസ്ഥ ഇല്ല. എന്നാൽ അതുകൊണ്ട് ഇത് ഗൗരവമല്ല എന്ന ചിന്ത പാടില്ല. ഇപ്പോഴും രോഗം കാരണം മരണം ഉണ്ടാകുന്നത് മനസിലാക്കണം. രോഗബാധിതരിൽ ചികിത്സ ആവശ്യമായ വർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയണം. അതിനാൽ ചികിത്സയ് ക്കും പരിശോധനക്കുമുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും കൂടുതലായി സജ്ജമാക്കി വയ്ക്കണം.
കോവിഡ് പരിശോധനയ്ക്ക് മലയോര മേഖലയിലടക്കം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്.
ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. ഡോക്ടർമാർ, നഴ്സുമാർ ,മറ്റ് ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ ആവശ്യമായ കാര്യങ്ങൾക്കും മന്ത്രി നിർദേശം നൽകി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആവശ്യമാകുന്ന ഘട്ടത്തിൽ കൂടുതൽ ജീവനക്കാരേയും ഡോക്ടർമാരേയും നിയോഗിക്കാനുള്ള പ്ലാനും തയാറാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും.
എഫ്എൽടിസി, സിഎൽടിസികൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പും വേണം. ഇക്കാര്യങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങളും പ്ലാനും തയാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറേയും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജറെയും മന്ത്രി ചുമതലപ്പെടുത്തി.വിവിധ ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തണമെന്ന് എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കോവിഡ് ബ്രിഗേഡിനെ വീണ്ടും നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിലുണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ്, കെ.കെ. ശൈലജ, കെ.പി. മോഹനൻ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ഡിഎംഒ ഡോ. കെ. നാരായണ നായ്ക്ക്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.