കൊച്ചി∙ ലൈംഗിക പീഡനത്തിനു കേസെടുത്തതിനു പിന്നാലെ ട്രോൾ വിഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് പൊലീസ്. മൊബൈൽ ഫോണ്‍ സ്വച്ച് ഓഫാണ്. ശ്രീകാന്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, പൊലീസ് അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. എറണാകുളം സിജെഎം കോടതിയാണ് രഹസ്യമൊഴിയെടുക്കാൻ പൊലീസിന് അനുമതി നല്‍കിയത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പൊലീസ് ശ്രീകാന്തിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.
സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.