പഴശ്ശി ജലാശയത്തിൽ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം അവസാനിച്ചു. വെള്ളം നിറഞ്ഞു കിടക്കുന്ന ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിലാണ് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ പരിശീലനം നടന്നത്. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കീഴിൽ പരിശീലനം നൽകുന്ന രണ്ടാമത് സിവിൽ ഡിഫൻസ് ബാച്ചാണ് ഇത്. ശനിയും ഞായറും രണ്ട് ദിവസങ്ങളിലായാണ് പരിശീലനം നൽകിയത്.
ജല അപകടങ്ങൾ കൂടി വരികയും കാലവർഷങ്ങളിലെ പ്രളയ ദുരന്തങ്ങളെ തരണം ചെയ്ത് രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നിരക്ഷാ നിലയങ്ങൾക്ക് കീഴിൽ ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം നൽകുന്നത്.
ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ രാജീവൻ്റെ നേതൃത്വത്തിൽ മികച്ച പരിശീലകരായ എൻ. ജി അശോകൻ, പി. ആർ സന്ദീപ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. യുവതികൾ അടക്കമുള്ളവരും രണ്ടു ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു.