കണ്ണൂർ: 51 റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസൻസിക്കായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് കോൺഫൻസ് ഹാളിൽ നടന്ന ജില്ലയിലെ റേഷൻ കട ഉടമകളുടെ അദാലത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് റേഷൻ കടകളുടെ ലൈസൻസ് അനന്തരാവകാശികൾ ഇല്ലാത്തതിനാൽ റദ്ദാക്കി പുതിയ വിജ്ഞാപനം നടത്താൻ അദാലത്തിലാണ് തീരുമാനിച്ചത്. അദാലത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നേരിട്ട് 39 പരാതികൾ തീർപ്പാക്കി. നേരത്തെ നടപടികൾ പൂർത്തിയാക്കിയ കടകൾ ഉൾപ്പെടെ 76 അപേക്ഷകളാണ് തീർപ്പാക്കിയത്.
അനന്തരാവകാശ നിയമപ്രകാരം 12 റേഷൻ കടകൾക്ക് അദാലത്തിൽ ലൈസൻസ് അനുവദിച്ചു. 13 റേഷൻ കട ഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. ക്രമക്കേട് കാരണം ലൈസൻസ് റദ്ദാക്കിയ പത്തു കടകളുടെ ലൈസൻസ് പിഴ ഈടാക്കി പുനഃസ്ഥാപിച്ചു. ഇവയിൽ ഒരു വർഷക്കാലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകും.
ക്രമക്കേട് ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. പട്ടികവർഗ, മലയോര മേഖലകളിലുൾപ്പെടെ റേഷൻ വിതരണത്തിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ല. പത്തു വർഷത്തിലേറെ പഴക്കമുള്ള ലൈസൻസ് സംബന്ധിച്ച അപേക്ഷകളിൽ ഉൾപ്പെടെ തീരുമാനമെടുത്തു.
ജില്ലയിൽ 854 റേഷൻ കടകൾക്ക് കീഴിലായി 655219 റേഷൻ കാർഡുകളാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുൻഗണനേതര വിഭാഗത്തിൽനിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് 6012 റേഷൻ കാർഡുകൾ മാറ്റിയിട്ടുണ്ട്. ഇതിൽ എഎവൈ കാർഡുകൾ 781, പിഎച്ച്എച്ച് കാർഡുകൾ 5231. സ്വമേധയാ 4925 മുൻഗണനാ കാർഡുകൾ സറണ്ടർ ചെയ്തു. എഎവൈ 585, പിഎച്ച്എച്ച് 4340. പരിശോധനയിലൂടെ 802 അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ കണ്ടെത്തി. എഎവൈ 154, പിഎച്ച്എച്ച് 748. പരാതിയുടെ അടിസ്ഥാനത്തിൽ 185 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി.