അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരു മാസത്തേക്കാണ് പാലം അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ പ്രവൃത്തി ദ്രുതഗതിയിൽ നടത്തി നിശ്‌ചയിച്ചതിന് ഒരാഴ്‌ചമുമ്പേ പൂർത്തിയാക്കി. താവത്തെ രണ്ട് സ്പാനുകൾക്കിടയിലെ എക്സ്പൻഷൻ ജോയിന്റുകൾ പൊട്ടിയിരുന്നു. ഇവ രണ്ടും പാലത്തിൽനിന്ന് നീക്കം ചെയ്‌ത് പുതിയത് സ്ഥാപിച്ചു. പാപ്പിനിശേരിയിൽ ഉപരിതലത്തിലെ ടാറിങ് ഇളക്കി മാറ്റിയാണ് ബലപ്പെടുത്തിയത്.
കെ.എസ്.ടി.പി.യും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് പ്രവൃത്തിയുടെ രൂപരേഖ തയ്യാറാക്കിയത്. ടാറിങ്ങിന് ഇടയിലേക്ക് വെള്ളം ഊർന്നിറങ്ങാത്ത നിലയിലാണ് ഉപരിതലമൊരുക്കിയത്. കെ.എസ്.ടി.പി നേതൃത്വത്തിൽ 2013ൽ നിർമാണം ആരംഭിച്ച പാലം 2017 ഏപ്രിലിലാണ് തുറന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച പാലത്തിന്റെ നിർമാണഘട്ടത്തിലേ നിരവധി പരാതികൾ ഉയർന്നിരുന്നു. അടിക്കടി റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും എക്സ്പാൻഷൻ ജോയിന്റുകളിലെ സ്റ്റീൽ ബെൽറ്റ് നിരന്തരം തകരുകയും ചെയ്തു. ഇതോടെയാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിടേണ്ടി വന്നത്.
കെ.വി. സുമേഷ് എം.എൽ.എ, കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എൻജിനിയർ സി. ഷീല എന്നിവർ പാപ്പിനിശേരി മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമാണവുമായി ജനം സഹകരിച്ചതിനാലാണ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാനായതെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.