ഇരിട്ടി: കിളിയന്തറയിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിക്കാനിടയായത് ഇവർ റോഡിൽ വീണശേഷം ഇതുവഴി കടന്നുപോയ രണ്ടു വാഹനങ്ങൾ ഇടിച്ചാണെന്ന് അന്വേഷണത്തിൽ മനസിലായി. അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സിസിടിവിയിൽനിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണ്.
കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരിട്ടി – കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപം ശനിയാഴ്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്.
കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ഇവരുടെ ബൈക്ക് പൊടുന്നനെ റോഡിൽ നിൽക്കുന്നതും ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ ഇരുവരും മറിഞ്ഞുവീഴുകയുമായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന സ്കോർപ്പിയോ കാർ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു. അല്പനിമിഷത്തിനകം മറ്റൊരു വാഗൺആർ കാറും ഇതുവഴി എത്തുന്നതും ഇവരുടെ ശരീരത്തിലൂടെ കയറിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. രണ്ടാമത് എത്തിയ കാർ പോലീസ് കസ്റ്റഡിയിലുണ്ട്. ആദ്യം കടന്നു പോയ സ്കോർപ്പിയോ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബൈക്ക് കാറിൽ ഇടിച്ചതിന്റെ യാതൊരു ലക്ഷണവും ഇല്ലെന്ന് പറയുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻഭാഗം എങ്ങിനെ തകർന്നു എന്ന സംശയം നിലനിൽക്കുകയാണ്.
അതേസമയം ഈ ഭാഗത്തെ തെരുവുവിളക്കുകൾ കത്താത്തതും പ്രദേശത്തെ കൂരിരുട്ടും അപകടത്തിന്റെ ആഴം കൂടിയതായി നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാം പറമ്പ് എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് കബർസ്ഥാനിൽ കബറടക്കി.