പൊതുമേഖലാ സ്ഥാപനമായ ആറളം ഫാമിന് ഇത്തവണയും 3 കൂടുതൽ വരുമാനം നേടാനാകുമെന്ന് പ്രതീക്ഷ. മികച്ച നിലയിൽ ഫാമിലെ കശുമാവ് തോട്ടങ്ങൾ തളിരിട്ടിട്ടുണ്ട്. മുൻ വർഷത്തേതിലും കൂടുതൽ വരുമാനം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഫാം എംഡി എസ് ബിമൽ ഘോഷ് പറഞ്ഞു. രണ്ടാഴ്‌ചയിലധികം ലഭിച്ച തണുത്ത കാലാവസ്ഥയും നേരത്തെ തുടർച്ചയായി കിട്ടിയ മഴയും കശുമാവിന് അനുകൂല ഘടകമായി. പൂ കരിച്ചിൽകൂടി ഒഴിവായാൽ മുൻ വർഷത്തേതിലും കൂടുതൽ വിളവ് ലഭിക്കും.
ആറളം ഫാം
കഴിഞ്ഞ വർഷം ആറളം ഫാമിന് കശുവണ്ടി വിൽപ്പനയിൽ റെക്കോർഡ് വരുമാനം ലഭിച്ചു. 1,83,83,000 രൂപക്കാണ് കശുവണ്ടി കാപ്പക്‌സിന് വിറ്റത്. ബ്ലോക്ക് ഒന്നുമുതൽ അഞ്ചുവരെയും ബ്ലോക്ക് എട്ടിലുമായി 260 ഹെക്ടറിലാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് ഖ്യാതിയുള്ള കശുവണ്ടി ആറളം ഫാമിൽ വിളയുന്നത്. കഴിഞ്ഞ വർഷം 182 മെട്രിക്ക് ടൺ കശുവണ്ടി ഫാമിൽനിന്ന് കാപ്പക്‌സ് കൊല്ലം ഫാക്ടറികളിലേക്ക് കയറ്റി. ഇന്നേവരെ ലഭിച്ചതിൽ ഏറ്റവും മികച്ച വിലയായ കിലോവിന് 101 രൂപ നിരക്കിൽ കശുവണ്ടിയിൽനിന്ന് ശരാശരി ആദായം ലഭിച്ചു. ഇത്തവണയും സർക്കാർ നിർദേശ പ്രകാരം കാപ്പക്‌സിനാവും കശുവണ്ടി വാങ്ങാനുള്ള അവകാശം.