കണ്ണൂർ: കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ പേ വിഷബാധയേറ്റവർക്കുള്ള ആന്റി റാബീസ് വാക്സിനുകൾ (എആര്‍എസ്) കിട്ടാനില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. ജില്ലാ ആശുപത്രികൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, തലശേരി ജനറൽ ആശുപത്രി തുടങ്ങി മിക്ക ആശുപത്രികളിലും വാക്സിനുകൾ തീർന്നിട്ട് ദിവസങ്ങളായി. നായ്, പൂച്ച,പന്നി, കുരങ്ങ് എന്നിവയുടെ അക്രമണത്തിൽ പരിക്കേൽക്കുന്നവരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. പേ വിഷബാധയേറ്റവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ നല്‍കേണ്ടതാണ് ആന്റി റാബീസ് വാക്സിൻ.
സർക്കാർ ആശുപത്രികളിൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ ഭീമമായ തുക മുടക്കി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങിയാണ് പലരും കുത്തിവയ്പെടുക്കുന്നത്. മലയോര മേഖലകളിലടക്കം ജില്ലയിലെ പല ഉൾപ്രദേശങ്ങളിലെയും പിഎച്ച്സികളിൽ പേ വിഷബാധയേൽക്കുന്നവർക്ക് കുത്തിവയ്പ് നടത്താനുള്ള സംവിധാനങ്ങളില്ല. അതുകൊണ്ടു തന്നെ അവരെ മെഡിക്കൽ കോളജിലേക്കോ ജില്ലാ ആശുപത്രികളിലേക്കോ പറഞ്ഞുവിടാറാണ് പതിവ്. വാഹനത്തിന് പണവും മുടക്കി ദീർഘദൂരം സഞ്ചരിച്ച് ആശുപത്രികളിൽ എത്തുന്പോഴാണ് പലരും വാക്സിൻ ഇല്ലെന്ന കാര്യം അറിയുന്നത്.
ഗത്യന്തരമില്ലാതെ ഭീമമായ തുക മുടക്കി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാക്സിൻ വാങ്ങി കുത്തിവയ്പെടുക്കാൻ ഇവർ നിർബന്ധിതരാകുന്നു. ചികിത്സയ്ക്കെത്തുന്നവരെ പലപ്പോഴും സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാറുമുണ്ട്. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ 800 മുതൽ 1200 വരെയാണ് ആന്റി വാക്സിന്റെ വില.
സർക്കാർ നടപ്പാക്കിയ പേവിഷ വിമുക്ത കേരളം പദ്ധതി അട്ടിമറിച്ചതും വാക്സിന് ക്ഷാമം രൂക്ഷമാക്കി. ലോക്കല്‍ പര്‍ച്ചേസ് വഴി മരുന്നു വാങ്ങാന്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍, ഉത്തരവിലെ അപാകതയും ആന്റി വാക്സിനുകളുടെ ക്ഷാമവും ആശുപത്രി അധികൃതരെ വലയ്ക്കുകയാണ്. ഇത്തരം മരുന്ന് കൂടുതല്‍ കാലം സൂക്ഷിക്കാനും സാധിക്കുന്നില്ല.
പ്രതിദിനം നൂറിലധികം പേരാണ് വളർത്തുമൃഗങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണത്തില്‍ പരിക്കേറ്റ് കണ്ണൂർ ജില്ലയിലെ വിവിധ ആശുപത്രിയില്‍ എത്തുന്നത്. ഇതില്‍ത്തന്നെ കൂടുതല്‍ പേരും എത്തുന്നത് മലയോര മേഖലയില്‍നിന്നാണ്. ഊട്ടിയിൽനിന്നാണ് പ്രതിരോധ വാക്സിൻ എത്തിക്കേണ്ടത്. ബന്ധപ്പെട്ട അധികൃതർ ഒപ്പിട്ട് നൽകാത്തതാണ് മരുന്നെത്തിക്കാൻ വൈകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരു വാക്സിന് 800 രൂപ വരെ വരുന്നതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള സാന്പത്തികം ഇപ്പോൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം വാക്സിൻ ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും എവിടെയും മരുന്ന് ലഭിക്കാനില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ മറുപടിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. മരുന്ന് ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ ആശുപത്രികളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.