മൊത്തവിപണിയില്‍ പച്ചക്കറി വില കുറയുന്നുണ്ടെങ്കിലും ചില്ലറ വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല. തിരുവനന്തപുരത്തെ മൊത്തവിപണന കേന്ദ്രമായ ചാലയില്‍ അറുപതു രൂപയ്ക്ക് ലഭിക്കുന്ന തക്കാളി ചില്ലറവിപണിയിലെത്തുന്നത് 90 രൂപയ്ക്കാണ്. ഹോര്‍ട്ടികോര്‍പ്പില്‍ താരതമ്യേന ന്യായവിലയാണെങ്കിലും എല്ലാ പച്ചക്കറിയും ലഭ്യമല്ല.
കുതിച്ചുയർന്ന് നിൽക്കുന്ന പച്ചക്കറി വില താഴേക്ക് ഇറങ്ങുന്ന സൂചനകളൊന്നും ചില്ലറവിൽപ്പന വിപണിയിൽ ഇല്ല. നൂറ് കടന്ന നിന്ന തക്കാളി കമ്പോളങ്ങളിൽ 70 ഉം 60 ഉം രൂപയിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ചില്ലറ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. ഇവിടെ ഇപ്പോഴും 90 രൂപയിൽ തട്ടിനിൽക്കുകയാണ് തക്കാളി. വഴുതന, വെണ്ട, പാവയ്ക്ക, വെള്ളരി, ബീൻസ്, ബീറ്റ്റൂട്ട്, പയർ ഉൾപ്പെടെയുള്ളവയ്ക്ക് ഇപ്പോഴും നൂറ് രൂപയിൽ കൂടുതലാണ് വില. ഏറ്റവും ഉയർന്ന വില മുരിങ്ങയ്ക്ക് തന്നെ. കമ്പോളത്തിൽ 320 രൂപയും ചില്ലറ വിപണിയിൽ 340 രൂപയമാണ് മുരിങ്ങയ്ക്കയുടെ വില. ഹോർട്ടികോർപ്പിൽ 89 രൂപ മാത്രമേയുള്ളു.
പല ഇനങ്ങൾക്കും രണ്ടാഴ്ച മുൻപ് നിശ്ചയിച്ച വിലയിൽ ഹോർട്ടികോർപ്പ് മാറ്റംവരുത്തിയിട്ടില്ല. ഇതിൽ നേട്ടവും കോട്ടവുമുണ്ട്. ഉദാഹരണത്തിന് കമ്പോളത്തിൽ ഒരുകിലോ ബീൻസിന് 60 രൂപയായി താഴ്ന്നെങ്കിലും ഹോർട്ടികോർപ്പിൽ നേരത്തെ നിശ്ചയിച്ച 63 രൂപ തന്നെയാണ് വില. ഇതേ ബീൻസിന് ചില്ലറ വിപണിയിൽ 120 രൂപയാണെന്നതും ഓർക്കേണ്ടതുണ്ട്. ഹോർട്ടികോർപ്പിൽ എല്ലാ സാധനങ്ങളും ലഭ്യമല്ലെന്ന പരാതിയുമുണ്ട്.
ഇടനിലക്കാർ സൃഷ്ടിക്കുന്ന തടസങ്ങൾ ഏറെയുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനുള്ള ധാരണാപത്രം അടുത്താഴ്ച തന്നെ ഒപ്പിടുമെന്നാണ് ഹോർട്ടികോർപ്പിന്റെ നിലപാട്. പൊതുവിപണിയിലെ സർക്കാർ ഇടപെടലിലൂടെ മാത്രമേ വില കുറച്ചുകൊണ്ടുവരാനും കഴിയു.