കണ്ണൂർ: നിർമാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാവുകയും നിരവധി വ്യവസായങ്ങൾ പൂട്ടുകയും ചെയ്തപ്പോഴും ആശ്വാസമായത് നിർമാണമേഖലയാണ്. കടുത്ത വിലക്കയറ്റംമൂലം നിർമാണമേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. പ്രവൃത്തികളുടെ ചെലവിൽ 35 ശതമാനം വർധനയുണ്ടായി.
സാധാരണക്കാരന്റെ ഭവന നിർമാണ സ്വപ്നങ്ങൾക്കുള്ള വെല്ലുവിളിയായി നിർമാണ മേഖലയിലെ പ്രതിസന്ധി മാറി. കേന്ദ്ര സർക്കാരിന് കൂടുതൽ റവന്യു വരുമാനം ലഭിക്കുന്ന മേഖലയായിട്ടും അനുകൂല നടപടിയുണ്ടാകുന്നില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും നിർമാണമേഖലയെ സാരമായി ബാധിച്ചു.
സിമന്റ്, സ്റ്റീൽ ഉൽപാദക കമ്പനികൾ ഇഷ്ടാനുസരണം വിലവർധിപ്പിക്കുകയാണ്. ക്വാറി ഉൽപ്പന്നങ്ങളുടെ വിലയും വർധിപ്പിക്കുന്നു. കേന്ദ്ര സർക്കാർ നിർമാണ സാമഗ്രികൾക്ക് ചുമത്തുന്ന അമിത ജിഎസ്ടിയും പ്രതിസന്ധിക്ക് കാരണമാണ്. നിർമാണ മേഖല നിശ്ചലമാവുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുതുച്ചേരി സർക്കാർ മാഹിയോട് തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രം എന്നിവയെ ബന്ധപ്പെടുത്തി ബംഗളൂരുവിലേക്കുള്ള ഏഴിമല–-പുളിങ്ങോം–- വാഗമണ്ഡലം–- ബംഗളൂരു റോഡ് യാഥാർഥ്യമാക്കുക, തലശേരി–- മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുക, കാട്ടാമ്പളളി പദ്ധതിയുടെ റിപ്പോർട്ട് നടപ്പാക്കുക, മലബാർ കാൻസർ സെന്ററിനെ ഉന്നത മെഡിക്കൽ സ്ഥാപനമാക്കുക, ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക, ഇന്ധനവിലവർധിപ്പിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.