മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഡാം സുരക്ഷയും പരിപാലനവും ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം തുടങ്ങി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായി പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇന്നു വിശദമായ വാദത്തിലേക്കു കടന്നേക്കില്ല. അന്തിമവാദം ജനുവരിയിൽ നടത്താമെന്ന സൂചന കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നൽകിയിരുന്നു.
കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്, പെരിയാർ വാലി പ്രൊട്ടക്‌ഷൻ മൂവ്മെന്റ് തുടങ്ങിയവരാണ് പ്രധാന ഹർജിക്കാർ.കേരളവും തമിഴ്നാടും വിഷയത്തിൽ പ്രത്യേകം സത്യവാങ്മൂലവും നേരത്തെ നൽകിയിരുന്നു. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരംമുറിക്കുന്നതിനുള്ള അനുമതിക്ക് നിർദേശിക്കണമെന്നു തമിഴ്നാടും മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നതു മൂലമുള്ള പ്രശ്നങ്ങൾ കേരളവും കോടതിയെ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
∙ മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ചു കേരളത്തെയും തമിഴ്നാടിനെയും പങ്കെടുപ്പിച്ചു ചർച്ച നടത്തണമെന്ന് യുഡിഎഫ് എംപിമാർ കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിടുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് എംപിമാർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.