ദേശീയ വനിതാ ഫുട്ബോളിൽ തിരിച്ചുവരവിനൊരുങ്ങി കേരളം. ആദ്യമത്സരത്തിൽ തോൽവി പിണഞ്ഞ ആതിഥേയർ ചൊവ്വാഴ്ച നിർണായക മത്സരത്തിൽ ഉത്തരാഖണ്ഡിനെയാണ് നേരിടുന്നത്. ക്വാർട്ടർ സാധ്യത നിലനിർത്താൻ കേരളത്തിന് വിജയം അനിവാര്യമാണ്.
ഗ്രൂപ്പ് ജി-യിലെ ആദ്യകളിയിൽ മിസോറമിനോടാണ് കേരളം രണ്ടിനെതിരേ മൂന്നുഗോളുകൾക്ക് കീഴടങ്ങിയത്. ഗ്രൂപ്പ് ചാമ്പ്യൻമാർക്ക് മാത്രമേ ക്വാർട്ടറിലേക്ക് മുന്നേറാനാവൂ എന്നിരിക്കെ തോൽവി കേരളത്തിന്റെ പ്രതീക്ഷകൾക്ക് വൻതിരിച്ചടിയായി. മിസോറം അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ചാൽ കേരളം പുറത്താവും.
കോവിഡിനെത്തുടർന്ന് ദീർഘനാളായി മത്സരങ്ങൾ മുടങ്ങിയത് കേരളതാരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചെന്ന് ആദ്യകളി വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റൻ നിഖിലയടക്കമുള്ള താരങ്ങൾക്ക് പരിക്കേറ്റതും കളിയിൽ തിരിച്ചടിയായി. എന്നാൽ കളിക്കാരെല്ലാം പരിക്കിൽനിന്ന് മോചിതരായിട്ടുണ്ട്. ഉത്തരാഖണ്ഡിനെതിരേ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് കേരളാ കോച്ച് അമൃതാ അരവിന്ദ് സൂചിപ്പിച്ചു. ടീം 4-3-3- ശൈലിയിൽത്തന്നെയാവും കളിക്കുക. കളിക്കാരുടെ സ്ഥാനങ്ങളിലും മാറ്റമുണ്ടാവും. ആദ്യകളിയിൽ ഉത്തരാഖണ്ഡ് മധ്യപ്രദേശിനോട് തോറ്റിരുന്നു (4-1). ആതിഥേയർക്കെതിരേ കാര്യമായ വെല്ലുവിളി ഉയർത്താൻ ഉത്തരാഖണ്ഡിന് കഴിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളം വൻവിജയംതന്നെ ലക്ഷ്യമിടേണ്ടതുണ്ട്. മിസോറമും മധ്യപ്രദേശും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം.