മട്ടന്നൂർ: വൈദേശിക ആധിപത്യത്തിനെതിരേ അന്ത്യംവരെ പടവെട്ടി വീരമൃത്യു വരിച്ച കേരള വർമ പഴശിരാജയുടെ രക്തസാക്ഷിത്വത്തിനു നാളെ 217 വയസ്. രക്തസാക്ഷി ദിനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒന്പതിന് പഴശി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.
പഴശിരാജയുടെ സ്മരണ നിലനിർത്തുന്നതിനായി രാജാവിന്റെ കോവിലകം സ്ഥിതിചെയ്ത സ്ഥലത്ത് മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ പഴശിരാജാ സ്മൃതി മണ്ഡപം നിർമിക്കുകയും ഈട്ടിത്തടിയിൽ നിർമിച്ച പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു. പഴശിരാജയുടെ പിൻതലമുറക്കാൻ താമസിച്ചിരുന്ന പഴശി കോവിലകം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറിയതോടെ അവകാശികൾ കോവിലകം പൊളിച്ചു വില്പന നടത്തിയിരിക്കുകയാണ്. 1805 നവംബർ 30 ന് വയനാട് പുൽപ്പള്ളി മാവിലാ തോടിന്റെ കരയിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റാണു പഴശിരാജാവ് വീരമൃത്യുയടഞ്ഞതെന്നാണു ചരിത്രം. അതേസമയം ക്ഷത്രിയ വംശത്തിന്റെ അന്തസിന് കളങ്കമേൽക്കാതിരിക്കാൻ അദ്ദേഹം വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ചരിത്രവ്യാഖ്യാനമുണ്ട്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവരിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പോരാളി പഴശിരാജയാണ്.
ഉത്തരകേരളത്തിന്റെ വിരിമാറിൽ തലയുയർത്തി നിന്നിരുന്ന പഴശി കൊട്ടാരത്തിന്റെ അടിത്തറ വരെ ഇളക്കി കൊണ്ടുപോകാനായിരുന്നു കേരളീയർക്കു തിടുക്കം. കൊട്ടാരവും പരിസരവും ബ്രിട്ടീഷുകാർ തകർത്തിരുന്നു. കൊട്ടാര മുറ്റത്തുകൂടെയാണ് ഇന്നത്തെ മട്ടന്നൂർ-തലശേരി റോഡ് കടന്നുപോകുന്നത്.
previous post