കണ്ണൂർ: ഉത്പന്ന സംഭരണത്തിനായി സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും സെൻട്രൽ വെയർഹൗസിംഗ് കോർപറേഷന് കഴിയണമെന്നും സംഭരിച്ച സാധനങ്ങളുടെ പട്ടിക ഡിജിറ്റലായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയർ ഹൗസ് തലശേരിയിലെ കിൻഫ്ര സ്മോൾ ഇൻഡസ്ട്രിയൽ പാർക്കിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയെ നാടിന്റെ നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സിഡബ്ല്യുസി യുടെ പ്രവർത്തനം. കാർഷിക- വ്യവസായിക മേഖലയ്ക്ക് വലിയ സഹായമാണ് വെയർഹൗസിംഗ് കോർപറേഷൻ നൽകുന്നത്. കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണം നന്നായി ഏകോപിപ്പിക്കാനും നടത്താനും കഴിഞ്ഞ സംസ്ഥാനമാണ് കേരളം. സിഡബ്ല്യുസി യുടെ സഹായവും സഹകരണവും ഇതിന് തുണയായി. ഇതിനാലാണ് പൊതുവിതരണ രംഗത്ത് വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശേരി വെയർ ഹൗസിൽ 3000 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചടങ്ങിൽ കെ.മുരളീധരൻ എംപി അധ്യക്ഷത വഹിച്ചു. എ. എൻ.ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി.അനിത എന്നിവർ പ്രസംഗിച്ചു.
തലശേരി കിൻഫ്ര സ്മോൾ ഇൻഡസ്ട്രീസ് പാർക്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത 3.71 ഏക്കർ സ്ഥലത്ത് 57,100 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച വെയർ ഹൗസിന് 12,520 മെട്രിക് ടൺ സംഭരണശേഷിയുണ്ട്.
12.50 കോടി രൂപ മുതൽമുടക്കിലാണ് നിർമാണം. ആധുനിക വെയർഹൗസിംഗ് സംവിധാനങ്ങൾക്ക് ആവശ്യമായ മികച്ച നിലവാരത്തിലുള്ള റോഡുകൾ, ആധുനിക അഗ്നിശമന സാമഗ്രികൾ, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്ക് പ്രവർത്തനങ്ങൾ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിംഗ്, സമുച്ചയത്തിന്റെ സുരക്ഷയ്ക്കായി 24 മണിക്കൂർ സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങൾ തുടങ്ങിയവ ഈ വെയർഹൗസിലുണ്ട്.
സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷന്റെ മറ്റു വെയർഹൗസുകളിലെന്നെപോലെ തദ്ദേശീയരായ നിരവധി ആളുകൾക്ക് കയറ്റിറക്കു മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യതയും ഈ വെയർഹൗസ് ഉറപ്പാക്കുന്നു.