കണ്ണൂർ: മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും കുടിവെള്ള സ്രോതസുകള്‍ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവയ്ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വയറിളക്കം: മുന്‍കരുതല്‍ വേണം
ജലജന്യ രോഗങ്ങളായ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കരുത്. ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. ആഹാരം പാചകം ചെയ്ത് ചൂടാറും മുമ്പ് കഴിക്കുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. ശീതളപാനീയങ്ങള്‍, വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയതാണെന്ന് ഉറപ്പാക്കുക. കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
കൈകാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം പാടില്ല. ശൗചാലയം ഉപയോഗിക്കുക. കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുക. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുക. ഈച്ചശല്യം ഒഴിവാക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക.വീടിനു വെളിയില്‍ നിന്നുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കുക