ആധാർ മാതൃകയിൽ രാജ്യത്ത് ഡിജിറ്റൽ അഡ്രസ് കോഡ് (ഡിഎസി) രൂപീകരിക്കാനുള്ള നടപടി തപാൽ വകുപ്പ് ആരംഭിച്ചു. ഇതിന്റെ കരട് രേഖയെപ്പറ്റി ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി.
നിലവിൽ ആധാർ കാർഡിലുള്ള വിലാസമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. എന്നാൽ, ഈ വിലാസം ഡിജിറ്റൽ രീതിയിൽ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഓരോ വിലാസവും ഡിജിറ്റൈസ് ചെയ്യുകയാണു ഡിജിറ്റൽ അഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതു നടപ്പാക്കിയാൽ ഓൺലൈൻ സാധനകൈമാറ്റത്തിനും വസ്തു നികുതി അടയ്ക്കാനുമെല്ലാം സ്ഥലത്തിന്റെ ഡിജിറ്റൽ കോഡ് ഉപയോഗിക്കാം.
ഓരോ വിലാസത്തിനും ഒരു സവിശേഷ തിരിച്ചറിയൽ നമ്പറാണു വേണ്ടത്. ഇതൊരു നമ്പറോ, ക്യുആർ കോഡ് മാതൃകയിലുള്ള സംവിധാനമോ ആകാം. ഡിജിറ്റൽ മാപ്പിൽ കണ്ടെത്താൻ സാധിക്കുന്നതാകണം ഈ വിലാസം– രേഖ വ്യക്തമാക്കുന്നു. എന്നാൽ, തന്ത്രപ്രധാന സ്ഥാപനങ്ങളുടെ കാര്യത്തിലും മറ്റും ഇത്തരം സവിശേഷ തിരിച്ചറിയൽ കോഡ് നൽകാൻ സാധിക്കില്ലെന്നും കരട് രേഖ വിശദീകരിക്കുന്നു. 2017 ലും സമാന ആശയം ചർച്ച ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാലും മുടങ്ങി. കരട് രേഖയിൽ ഈ മാസം 20 വരെ പൊതുജനങ്ങൾക്ക് മറുപടി അറിയിക്കാൻ അവസരമുണ്ട്. വിവരങ്ങൾക്കു www.indiapost.gov.in