കണ്ണൂർ: കാള്‍ടെക്സ് ജംഗ്ഷന് മുതല്‍ പുതിയതെരു വരെയുള്ള റോഡരികിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും യോഗം ആവശ്യപ്പെട്ടു. സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട സൗകര്യം ചെയ്ത് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യാത്രാപ്രശ്നം പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തണം.
മാഹി പാലത്തിന്റെ അറ്റകുറ്റപണി സംബന്ധിച്ച നിര്‍ദേശത്തില്‍ പുനപരിശോധന നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചതായി പൊതുമരാമത്ത് എന്‍എച്ച് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന മുറക്ക് മറ്റു നടപടികള്‍ സ്വീകരിക്കും. ആറളത്ത് ആനമതില്‍ നിര്‍മിക്കുന്നതിന് അനുവദിച്ച 22 കോടി രൂപയുടെ ടെണ്ടര്‍ നടപടി വേഗത്തിലാക്കാന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എ മാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.പി. മോഹനന്, എഡിഎം കെ.കെ. ദിവാകരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്, എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.