ഇരിട്ടി: മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്നം പരിഹരിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനങ്ങളൊന്നും ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പായം പെരിങ്കരിയിൽ ജനവാസമേഖലയിലെത്തിയ കാട്ടാനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ വീട്ടിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. അത് ഫലപ്രദമായി അവതരിപ്പിക്കാനും പ്രശ്നത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രതിപക്ഷത്തുനിന്ന് വിഷയം അവതരിപ്പിച്ച സണ്ണി ജോസഫ് എംഎൽഎയ്ക്ക് കഴിഞ്ഞു. ഇതിൽ സർക്കാർ ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. പ്രതിപക്ഷം ചില നിർദേശങ്ങളും സർക്കാരിനുമുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ജസ്റ്റിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന് കുടുംബാംഗങ്ങളും പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടു. വിഷയം മുഖ്യന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, തോമസ് വർഗീസ്, വാർഡ് അംഗം മിനി പ്രസാദ്, ഫിലോമിന കക്കട്ടിൽ, ടോം മാത്യു, ബൈജു ആറാംഞ്ചേരി, മട്ടിണി വിജയൻ, ബിജു കുറുമുട്ടം എന്നിവരും ഒപ്പമുണ്ടായിരുന്നു.
previous post