പല വർണങ്ങൾ നിറയുന്ന ഓണക്കാഴ്ചയായി പൂവിപണി. തിരുവോണത്തിന് രണ്ട് ദിനം ബാക്കിനിൽക്കെ കണ്ണൂർ നഗരത്തിൽ പൂക്കച്ചവടം തകൃതിയാണ്. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ രാത്രി വൈകുംവരെ പൂക്കച്ചവടം പൊടി പൊടിക്കുകയാണ്.
പൂക്കൾ ധാരാളമായി എത്തിയിട്ടും സാധാരണക്കാരന് തൊട്ടാൽ പൊള്ളുന്ന വിലയാണ്.
ബംഗളൂരുവിൽനിന്നും മംഗളുരുവിൽനിന്നുമാണ് പൂക്കൾ ഭൂരിഭാഗവും എത്തിയത്. പൂ വിൽക്കാനെത്തുന്ന ഇതര സംസ്ഥാനക്കാർ ഇത്തവണ തീരേ കുറവാണ്. പഴവർഗങ്ങൾ കച്ചവടം ചെയ്യുന്നവരാണ് ഭൂരിഭാഗവും ഓണക്കാലത്ത് പൂക്കച്ചവടത്തിനിറങ്ങിയത്.
മഴ കൂടിയതിനാൽ പൂക്കൾ പറിക്കുന്നത് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പൂ കുറഞ്ഞപ്പോൾ ആദ്യദിവസങ്ങളിൽ വലിയ വില കൊടുത്താണ് ബംഗളൂരുവിൽനിന്ന് പൂവ് എത്തിച്ചതെന്നും കച്ചവടക്കാർ പറയുന്നു.
ഇത്തവണ പൂവിൽപ്പന സ്റ്റാളുകളുടെ എണ്ണം കൂടിയതും കച്ചവടം കുറയാൻ കാരണമായി. 70 സ്റ്റാളുകൾക്കാണ് സ്റ്റാൻഡിൽ സ്ഥലം അനുവദിച്ചത്. 45 ൽപ്പരം സ്റ്റാളുകൾ തുറന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ ഓണാഘോഷം ഏകദേശം പൂർത്തിയായതിനാൽ ഇനി വീടുകളിലേക്കുള്ള പൂവാങ്ങാനാണ് ആളുകളെത്തുക. പകൽ സമയത്തെ അതികഠിനമായ വെയിലേറ്റ് പൂക്കൾ പെട്ടെന്ന് വാടുന്നതും കച്ചവടക്കാർക്ക് നഷ്ടമാണ്.
മഞ്ഞ ചെണ്ടുമല്ലിക്കും ഓറഞ്ച് ചെണ്ടുമല്ലിക്കും കിലോ 200 രൂപയാണ് വില. രണ്ട് ദിവസം മുമ്പ് കിലോ ആയിരം രൂപയുണ്ടായിരുന്ന അരളിക്ക് 700 രൂപയാണ് ഇപ്പോൾ. റോസ് -500, വെള്ള ജമന്തി – 400, വയലറ്റ് ജമന്തി – 400, ഡാലിയ 600 എന്നിങ്ങനെയാണ്.
തിരുവോണമടുക്കുമ്പോൾ വിലയിൽ ഇനിയും മാറ്റം വരുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
previous post