നിപ ബാധ സ്ഥിരീകരിച്ചതോടെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങി. പ്രദേശത്തെ വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിൽ പരിശോധന നടത്തും. ഗവ.ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം തുറന്നു. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുകാരനു ധാരണ പനി മാത്രമാണ് ആദ്യമുണ്ടായിരുന്നത്.ആദ്യം മുക്കത്തെ ആശുപത്രിയിലും പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ ഛർദിയും മസ്തിഷ്കജ്വരവും രൂക്ഷമായി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ ലഭ്യത പ്രശ്നമായതോടെ ഒന്നാംതീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെയെത്തുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി പനിയുണ്ടായിരുന്നു.
ആറു ദിവസത്തോളമായി കുട്ടി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. നിപയാണോ എന്ന സംശയത്തെതുടർന്ന് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ നിപ സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ നാലരയോടെ കുട്ടിയുടെ മരണവും സ്ഥിരീകരിച്ചു.
നിലവിൽ കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമടക്കം 17 പേരുടെ സമ്പർക്ക പട്ടികയാണ് തയാറാക്കിയത്. പ്രദേശത്ത് കോവിഡ് ബാധ രൂക്ഷമായതിനാൽ കണ്ടെയ്ൻമെന്റ് സോണിലായിരുന്നു. ഇതുമൂലം രോഗം പടരാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. കുട്ടിയുടെ പിതാവിന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുക്കം–കുളിമാട്–ചേന്ദമംഗലൂർ റോഡിൽ പാഴൂരിന്റെ ഒന്നര കിലോമിറ്റർ ചുറ്റളവിൽ റോഡ് അടച്ചു. പ്രദേശത്തേക്കുള്ള ഇടറോഡുകളും വഴികളും അടച്ചു.