കണ്ണൂര്‍: ഓൺലൈൻ ക്ലാസുകൾ രക്ഷിതാക്കൾക്ക് തീരാത്ത തലവേദനയാകുന്നു. ഓൺലൈൻ ക്ലാസിലൂടെ കുട്ടികളുടെ മനോനില തെറ്റുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ രക്ഷിതാക്കൾ. കഴിഞ്ഞദിവസം കഠിനമായ തലവേദനയുമായി എത്തിയ ഒരു രക്ഷിതാവിനോടും കുട്ടിയോടും ഡോക്ടർ ചോദിച്ചത് അമിതമായി ഫോൺ ഉപയോഗമുണ്ടോയെന്നാണ്. എട്ടാം ക്ലാസുകാരനായ കുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ കണ്ണടയും വാങ്ങേണ്ടിവന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ദിനംപ്രതി നൂറുകണക്കിന് രക്ഷിതാക്കളാണ് ഇത്തരത്തിൽ ഡോക്ടർമാരെ സമീപിക്കുന്നത്. ചിലർക്ക് തലവേദനയാണെങ്കിൽ മറ്റുചിലർക്ക് കണ്ണിൽനിന്ന് വെള്ളംവരലാകും. കൂടാതെ അമിതമായ ഫോൺ ഉപയോഗം മൂലം പൊറുതി മുട്ടി കൗൺസലിംഗിനായും കുട്ടികളെ കൊണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ക്ലാസുകള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണുള്ളതെങ്കിലും നോട്ട്സ് എഴുതിയെടുക്കാനും ഹോംവര്‍ക്ക് ചെയ്തു കാണിക്കാനും ബാക്കിയുള്ള സമയം മൊബൈല്‍ ഫോണിന് മുമ്പില്‍ തന്നെയിരിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ അധ്യാപകര്‍ക്ക് വാട്ട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും വേണം. അതിനിടയില്‍ കളിക്കാനോ എവിടെയെങ്കിലും പോകാനോ ഒന്നുംതന്നെ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. കോവിഡുണ്ടാക്കിയ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആഗ്രഹം. രാവിലെ മുതല്‍ രാത്രിവരെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റുമായി യുദ്ധത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
കഴിഞ്ഞവര്‍ഷം വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ കണ്ടശേഷം സംശയമുള്ള വിദ്യാര്‍ഥികള്‍ വിളിക്കുമ്പോള്‍ അത് നിവാരണംചെയ്യുകയായിരുന്നു അധ്യാപകരുടെ ജോലി. എന്നാല്‍ ഇപ്പോള്‍ വാട്സ് ആപ്പിലും ഗൂഗിള്‍ മീറ്റിലും മറ്റുമായി ക്ലാസുകള്‍ കൈകാര്യം ചെയ്യണം. ഇതിനുപുറമേ കോവിഡ് ഡ്യൂട്ടിയും അധ്യാപകരെ തേടിയെത്തുന്നുണ്ട്. സ്കൂള്‍ എങ്ങനെയെങ്കിലും തുറന്ന് സാധാരണരീതിയില്‍ ക്ലാസുകള്‍ നടന്നാല്‍ മതിയെന്നാണ് മിക്ക അധ്യാപകരും പറയുന്നത്.
പഠനസൗകര്യമില്ലാത്തവര്‍ ഇപ്പോഴും നിരവധി
വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി വിവിധ സംഘനകളുടെ നേതൃത്വത്തിലും മറ്റും മൊബൈല്‍ ഫോണ്‍ നല്‍കിയെങ്കിലും ഇപ്പോഴും സൗകര്യമില്ലാത്ത നിരവധി പേരാണുള്ളത്. പലയിടത്തും മൂന്നു മക്കളുള്ള വീട്ടിൽ പഠനത്തിനായി ആകെയുള്ളത് ഒരു ഫോണാണ്. ഒരേസമയം ക്ലാസുകള്‍ വച്ചാല്‍ രണ്ടുപേർക്ക് ക്ലാസിൽ കയറാൻ കഴിയില്ല. മാത്രമല്ല അധ്യാപകര്‍ അയച്ചുനല്‍കുന്ന പാഠഭാഗങ്ങള്‍ എഴുതിയെടുക്കാനും ബുദ്ധിമുട്ടാണ്.
അത്യാവശ്യം നല്ല ഫോണിന് 10,000 രൂപയെങ്കിലും നല്‍കണം. കൂലിപ്പണിയും മറ്റുമെടുത്ത് അന്നന്നുള്ള വരുമാനവുമായി കുടുംബം പുലര്‍ത്തുന്നവര്‍ക്ക് ഇതൊക്കെ ചിന്തിക്കുകകൂടി പ്രയാസമാണ്.
ക്ലാസുകളുടെ തുടക്കത്തില്‍ മാത്രമാണ് പല സംഘടനകളും മൊബൈല്‍ ഫോണുകള്‍ എത്തിച്ചുനല്‍കിയതെന്നും പിന്നീട് ആരെയും കണ്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
പ്രഹസനമായി സര്‍വേ
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ക്ലാസ് തുടങ്ങിയ സമയത്ത് നടത്തിയ സർവേയും ഫലം കണ്ടില്ല. എത്ര കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമുണ്ട്, എത്ര കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല തുടങ്ങിയ വിവരങ്ങളാണ് സർവേയിൽ ശേഖരിച്ചത്.
അധ്യാപകരാണ് സര്‍വേ നടത്തിയത്. അന്തിമ റിപ്പോര്‍ട്ട് ഡിഡിഇമാര്‍ക്ക് നല്കി. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ ഇല്ലെന്ന കാര്യം സര്‍വേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ചിലര്‍ക്കു മാത്രമാണ് ചില സംഘടനകള്‍ മുഖേന സൗകര്യം ചെയ്തുംനല്കിയത്. സര്‍വേയ്ക്കുശേഷം സ്വന്തമായി ഫോണോ ടിവിയോ ലഭിക്കുമെന്നാണ് പലരും കരുതിയത്. അതിനാല്‍ മുമ്പ് വിവരങ്ങളൊക്കെ ചോദിച്ചതല്ലാതെ ഞങ്ങള്‍ക്ക് ഇതുവരെ ഒന്നും കിട്ടിയില്ലെന്ന പരാതിയുമായി അധ്യാപകരെ വിളിക്കുന്ന രക്ഷിതാക്കളുമുണ്ട്.
ഓണ്‍ലൈന്‍ പഠനം വന്നതോടെ സ്കൂളുകളില്‍ താത്കാലിക അധ്യാപകരെയും നിയമിക്കുന്നില്ല. സ്ഥലം മാറ്റം, വിരമിച്ച ഒഴിവ് എന്നിവ നികത്താത്ത വിദ്യാലയങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകർക്ക് ജോലിഭാരം ഇരട്ടിയാകുന്നുവെന്ന ആക്ഷേപവുമുണ്ട്.