കണ്ണൂർ: രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ മതനിരപേക്ഷതയും ഫെഡറലിസവും ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോലീസ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനെ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരേ ഗൗരവതരമായ വെല്ലുവിളികളാണ് ഉയരുന്നതെന്നും സമത്വസുന്ദരവും ജനാധിപത്യ ഉള്ളടക്കവുമുള്ള നാടായി ഭാരതത്തെ രൂപപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല കൈവഴികളിലൂടെ നടന്ന പോരാട്ടങ്ങളുടെ ഭാഗമാണ് നമുക്ക് ലഭിച്ച ദേശീയ സ്വാതന്ത്ര്യം. ഒന്നും കാംക്ഷിക്കാതെ നാടിന്റെ മോചനത്തിനായി പൊരുതിയ, സ്വജീവന്‍ നല്കിയ ലക്ഷക്കണക്കിന് നിസ്വാര്‍ഥ മനുഷ്യരുടെ ചോരയും നീരുമാണ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ അടിത്തറ. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതോടെ സമത്വസുന്ദരമായ നാടായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു ഓരോ പൗരന്റേയും വിശ്വാസം. എന്നാല്‍ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു നില പൂര്‍ണമായി എന്നു പറയാന്‍ കഴിയില്ല.
ഭൂപ്രഭുത്വത്തെ അവസാനിപ്പിക്കാനോ ഭൂബന്ധങ്ങളില്‍ മൗലികമായ മാറ്റം വരുത്താനോ നമുക്ക് കഴിഞ്ഞില്ല. ഈ മേഖലയില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. സമത്വത്തിലേക്ക് നീങ്ങുന്നതിനുള്ള നിരന്തരമായ ശ്രമം നാം തുടരണം മന്ത്രി എം. വി.ഗോവിന്ദന് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന പരിപാടിയില്‍ ജില്ലാ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ ഡിപ്പാര്‍ട്ട്മെന്റ്, കെഎപി നാലാം ബറ്റാലിയന് മാങ്ങാട്ടുപറമ്പ് എന്നീ പ്ലാറ്റൂണുകള്‍ പരേഡിനായി അണിനിരന്നു. ധര്‍മടം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷ് പരേഡിന് നേതൃത്വം നല്കി.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അഡീഷണല്‍ ഡിസിപി പ്രതീഷ് തോട്ടത്തില്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ക്രൈംബ്രാഞ്ച് ടി.പി. പ്രേമരാജന്‍ എന്നിവരെ മന്ത്രി എം.വി. ഗോവിന്ദന് കോവിഡ് വാരിയര്‍ ബാഡ്ജ് നല്കി ആദരിച്ചു.
എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.വി. സുമേഷ്, മേയര്‍ ടി.ഒ. മോഹനന്, ഡെപ്യൂട്ടി മേയര്‍ ഷബീന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ പോലീസ് മേധാവി (സിറ്റി) ആര്. ഇളങ്കോ, ജില്ലാ പോലീസ് മേധാവി (റൂറല്‍), ഡോ.നവനീത് ശര്‍മ, ഡിഡിസി സ്നേഹില്‍കുമാര്‍ സിംഗ്, അസിസ്റ്റന്റ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, എഡിഎം കെ.കെ. ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.