ജലവിഭവ വകുപ്പിന്റെ ഡാമുകൾ ഉൾപ്പെടുത്തി വിനോദ സഞ്ചാര പദ്ധതി തയാറാക്കുന്നു. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിൽ തന്നെ ഏറെ മാറ്റം വരുത്താൻ ഉതകുന്ന പദ്ധതിയാണിത്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള 16 ഡാമുകൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയാറാക്കാനാണ് സർക്കാരിന്റെ തീരുമാനം. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള സൂചന നിയമസഭയിൽ നല്കി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ജലവിഭവ മന്ത്രി ഇക്കാര്യത്തിൽ പ്രാഥമിക ഘട്ട ചർച്ചയും പൂർത്തിയാക്കി.
നെയ്യാർ, ഭൂതത്താൻ കെട്ട്, മലന്പുഴ, പീച്ചി, ഷോളയാർ, പഴശി തുടങ്ങി ജലസേചന വകുപ്പിന്റെ ഡാമുകളിലേറെയും സ്ഥിതി ചെയ്യുന്നത് അതിമനോഹരമായ സ്ഥലങ്ങളിലാണ് . ഈ മേഖലകളിലെ പ്രകൃതിഭംഗി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഡാമുകളോടു ചേർന്നു സഞ്ചാരികൾക്ക് താമസിക്കുന്നതിനും വിനോദത്തിനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. ഡാമുകളുടെ മിനിയേച്ചർ ഉൾപ്പെടെയുള്ള മ്യൂസിയവും ഒരുക്കാൻ പദ്ധതിയുണ്ട്. ഇവിടെ വിദ്യാർഥികൾക്ക് ഓരോ ഡാമുകളെക്കുറിച്ചും കൂടുതൽ അറിയാനുള്ള സൗകര്യമൊരുക്കും. ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം പ്രയോജനപ്പെടുത്താനാണ് തീരുമാനം. പത്തനംതിട്ട, പാലക്കാട്, വയനാട് ഉൾപ്പെടെ ഉള്ള ജില്ലകളിലെ ഡാമുകൾ ഉൾപ്പെടുത്തി വിനോദസഞ്ചാരം നടപ്പാക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഒപ്പം ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാകും.
വിനോദസഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും ഡാമുകളുടെ സമീപ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് വരുമാനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി പരിഗണിക്കുന്നത്.