പൗരന്റെ സന്തോഷമാകണം രാജ്യപുരോഗതിയുടെ അടയാളമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്തെ മുഴുവന്‍ യുവാക്കളെയും വൈദഗ്ധ്യ പരിശീലനത്തിലൂടെ സജ്ജരാക്കുക പ്രധാനമാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിക്കണമെന്നും നായിഡു ചൂണ്ടിക്കാട്ടി.
സാധാരണക്കാരന്റെ സന്തോഷം ഉറപ്പാക്കുകയാകണം സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പോലീസിന്റെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തണം. ജനങ്ങളെ സേവിക്കാനും അവര്‍ക്കും സന്തോഷവും സുരക്ഷയും ഉറപ്പാക്കുന്ന സേനയായി പോലീസിനെ മാറ്റേണ്ടതുണ്ട്. പോലീസും പോലീസ് സ്റ്റേഷനുകളും ജനങ്ങളെ ഭയപ്പെടുത്തരുത്. മറിച്ച് പോലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ സന്തോഷത്തിനാകണമെന്നും നായിഡു കൂട്ടിച്ചേർത്തു.
രാജ്യസഭാംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ‘ആക്സിലറേറ്റിംഗ് ഇന്ത്യ- സെവന് ഇയേഴ്സ് ഓഫ് മോദി ഗവൺമെന്റ്’ (കുതിക്കുന്ന ഇന്ത്യ- മോദി സര്‍ക്കാരിന്റെ ഏഴു വര്‍ഷങ്ങൾ) എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ് നടന്നത്.
മോദി സര്‍ക്കാരിന്റെ കാലത്തെ പരിഷ്കാരങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന പുസ്തകത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസെക്രട്ടറിമാരും മുന്‍ സെക്രട്ടറിമാരും മുന്‍ വിവരാവകാശ കമ്മീഷണര്‍മാരും അടക്കം 28 പേരുടെ വ്യത്യസ്ഥങ്ങളായ ലേഖനങ്ങളുണ്ട്. മുഖ്യാതിഥി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.