കണ്ണൂർ: കേരളത്തിലെ റബർ കർഷകർ വിലത്തകർച്ച മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനും ബിഐഎസ് അംഗീകാരം നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിയമസഭയിൽ സജീവ് ജോസഫ് എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ചിരട്ടപ്പാൽ ഇറക്കുമതി ചെയ്താൽ റബർ ഷീറ്റിനു നിലവിലെ വിലയുടെ പകുതി മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. കേരളത്തിലെ പന്ത്രണ്ട് ലക്ഷത്തോളം കർഷകരുടെ ജീവനോപാധിയെ ബാധിക്കും. ക്രമേണ റബർ കൃഷി ഇല്ലാതാകുകയും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറക്കുമതി ചെയ്യുന്ന ചിരട്ടപ്പാലിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മജീവികളും ഫംഗസുകളും പകർച്ചവ്യാധികൾക്കും മാരകരോഗങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യ മേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും സജീവ് ജോസഫ് പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുമെന്നും സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി പി. പ്രസാദ് ഉറപ്പു നൽകി.
previous post